ആലുവ ∙ കഞ്ചാവു കച്ചവടത്തിനെതിരെ പൊലീസിൽ പരാതിപ്പെട്ട യുവമോർച്ച നേതാവിന്റെ വീടിന്റെ പൂമുഖത്തു റീത്തുവച്ചു ഭീഷണി. യുവമോർച്ച മണ്ഡലം സെക്രട്ടറി വൈശാഖ് രവീന്ദ്രന്റെ തേവയ്ക്കലിലെ വീട്ടിലാണു പുലർച്ചെ റീത്ത് കണ്ടത്. കഞ്ചാവ് മാഫിയയെ സഹായിക്കുന്ന രാഷ്ട്രീയ പ്രവർത്തകരാണു സംഭവത്തിനു പിന്നിലെന്നാണ് ആരോപണം. രണ്ടു മാസം മുൻപു നാട്ടിലെ കഞ്ചാവു വിൽപനയ്ക്കെതിരെ വൈശാഖിന്റെ നേതൃത്വത്തിൽ യുവമോർച്ച പ്രവർത്തകർ എടത്തല പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു പൊലീസ് ഏതാനും പേരെ പിടികൂടി താക്കീതു ചെയ്തു.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വൈശാഖിന്റെ സുഹൃത്തായ യുവമോർച്ച പ്രവർത്തകന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് എടുത്തുകൊണ്ടുപോയി കേടുവരുത്തി ആൾത്താമസമില്ലാത്ത പ്രദേശത്ത് ഉപേക്ഷിച്ചു. ഇതു സംബന്ധിച്ചു തൃക്കാക്കര അസി. കമ്മിഷണർക്കു പരാതി നൽകി. അതോടെ നഷ്ടപരിഹാരം നൽകി പ്രശ്നം തീർക്കാമെന്ന വാഗ്ദാനവുമായി ഇടനിലക്കാർ രംഗത്തെത്തി. പക്ഷേ, പരാതിക്കാർ പന്മാറിയില്ല. തൊട്ടടുത്ത ദിവസം ബൈക്ക് ഉടമയായ യുവമോർച്ച പ്രവർത്തകന്റെ വീടിനു മുൻപിൽ വധഭീഷണി മുഴക്കി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.
പരാതി നൽകാനും മറ്റും ബൈക്ക് ഉടമയെ സഹായിച്ചതിന്റെ പേരിൽ വൈശാഖ് കഞ്ചാവു മാഫിയയുടെ നോട്ടപ്പുള്ളിയായി. നർത്തകൻ കൂടിയായ വൈശാഖിനു നേരെ ആക്രമണ ഭീഷണി നിലവിലുണ്ടെന്നു ബിജെപി നേതാക്കൾ പറഞ്ഞു. അതിനാൽ, ശനിയാഴ്ച രാത്രി ഒരു നൃത്തപരിപാടി കഴിഞ്ഞു പുലർച്ചെ ഒന്നോടെ യുവമോർച്ച പ്രവർത്തകരാണു വൈശാഖിനെ വീട്ടിലെത്തിച്ചത്. എടത്തല എസ്ഐ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.