2008ലെ മാലെഗാവ് സ്ഫോടനക്കേസിൽ ലഫ്.കേണൽ ശ്രീകാന്ത് പുരോഹിതിന് ജാമ്യം. കഴിഞ്ഞ ഒൻപതു വർഷമായി ജയിലിലായിരുന്നു പുരോഹിത്. അതേസമയം, ജാമ്യാപേക്ഷയെ എൻഐഎ എതിർത്തു. ബോംബെ ഹൈക്കോടതി പുരോഹിതിന്റെ ജാമ്യ ഹർജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പുരോഹിതിന് എതിരായ മക്കോക്ക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് – എംസിഒസിഎ) കുറ്റം പിൻവലിച്ചെന്നും ജാമ്യത്തിന് അർഹനാണെന്നുമാണ് അഭിഭാഷകനായ ഹരീഷ് സാല്‍വെ വാദിച്ചത്. അതേസമയം, കേസിലെ മറ്റൊരു കുറ്റാരോപിതായ സാധ്വി പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഒക്ടോബർ 10ന് പരിഗണിക്കും.
2008 സെപ്റ്റംബർ 29നു റമസാൻ പ്രാർഥനകൾക്കുശേഷം മടങ്ങുകയായിരുന്ന ഏഴുപേരാണു സ്ഫോടനത്തിൽ മരിച്ചത്. ഹിന്ദു തീവ്രസംഘം നടത്തിയ ആക്രമണമെന്നു വിശേഷിപ്പിക്കപ്പെട്ട കേസ് ആദ്യഘട്ടത്തിൽ മഹാരാഷ്ട്ര തീവ്രവാദിവിരുദ്ധ സേന(എടിഎസ്)യാണ് അന്വേഷിച്ചത്. 2008 നവംബർ 26ലെ മുംബൈ ആക്രമണത്തിൽ അജ്മൽ കസബ് സംഘത്തിന്റെ വെടിയേറ്റു മരിച്ച എടിഎസ് ജോയിന്റ് കമ്മിഷണർ ഹേമന്ദ് കർക്കരെയാണ് അന്വേഷണസംഘത്തിനു നേതൃത്വം നൽകിയിരുന്നത്. 16 പേരെ പ്രതിചേർത്ത കേസിൽ 14 പേർക്കെതിരെ എടിഎസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2011ലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
Advertisement