കൊല്ലത്ത് കെ.എസ്.ആർ.സി സ്റ്റാൻഡിന് സമീപം കിടന്നിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മദ്യലഹരിയിൽ എടുത്ത് അർധരാത്രിയിൽ വീട്ടിലേക്ക് പോയ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശിയായ അലോഷിയാണ് ബസ് നഗരത്തിനുള്ളിൽ തന്നെ പോസ്റ്റിലിടിച്ചതോടെ കുടുങ്ങിയത്. ബസ് അടിച്ചുമാറ്റാനുള്ള കാരണം എല്ലാവരെയും അമ്പരപ്പിച്ചിരിക്കെയാണ്.
മദ്യപിച്ചെത്തിയ അലോഷിക്ക് അർധരാത്രി ഒരുമണിയോടെ കൊല്ലത്ത് നിന്ന് സ്വദേശമായ ആറ്റിങ്ങലിനു പോകണം. കെഎസ്ആർടിസി സ്റ്റാൻഡിലെത്തി ബസ് അന്വേഷിച്ചെങ്കിലും ഉടനെങ്ങും ബസില്ലെന്നായിരുന്നു മറുപടി. എന്തു ചെയ്യുമെന്നറിയാതെ നിന്നപ്പോഴാണ് സ്റ്റാൻഡിന് സമീപം ബസുകൾ നിരനിരയായി കിടക്കുന്നത് കണ്ടത്. പിന്നൊന്നും ആലോചിച്ചില്ല. അവിടെക്കിടന്ന ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവിങ് സീറ്റിലേക്ക്.
മെക്കാനിക്കൽ വിഭാഗത്തിനു പരിശോധനയ്ക്കായി രാത്രി താക്കോൽ വാഹനത്തിലിട്ടിരുന്നത് ഉപകാരമായി. വണ്ടി സ്റ്റാർട്ടാക്കി ഒറ്റവിടൽ. പക്ഷേ, ആറ്റിങ്ങലിലേക്കുള്ള യാത്ര രണ്ടു കിലോമീറ്ററേ നീണ്ടുള്ളൂ. സ്വപ്നയാത്രയ്ക്ക് തടസമായത് ചിന്നക്കടയിലെ വൈദ്യുതി പോസ്റ്റ്. നിത്യാഭ്യാസികളായ ഡ്രൈവർമാർ പോലും പാടുപെട്ട് തിരിയുന്ന റൗണ്ടിൽ ബസ് പോസ്റ്റിൽ തട്ടിയതോടെ കെട്ടിറങ്ങി. ആളുകൾ ഓടിക്കൂടും മുൻപ് കയ്യിലുണ്ടായിരുന്ന ബാഗുമെടുത്ത് രക്ഷപെട്ടു.പക്ഷെ ഇടത്തേക്കാലിലെ ഷൂസ് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ വണ്ടിയിൽക്കുടുങ്ങി. ബഹളം ഒന്നടങ്ങിയപ്പോൾ വിലകൂടിയ ഷൂസ് എടുക്കാൻ വന്ന് പൊലീസിന്റെ വലയിൽപെട്ടു.
സുഹൃത്തിന്റെ വീട്ടിലെത്തി ആഘോഷത്തിൽ പങ്കാളിയായതാണ് അലോഷിക്ക് വിനയായത്. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് ഉപേക്ഷിക്കാനായിരുന്നു പ്രവാസിയായ ആലോഷിയുടെ പദ്ധതി. ബസ് പോസ്റ്റിലിടിച്ചത് വലിയ അപകടങ്ങൾ ഒഴിവാക്കിയെന്ന ആശ്വാസത്തിലാണ് പൊലീസ്.