തളിപ്പറമ്പ് സ്വദേശിയായിരുന്ന മുൻ സഹകരണ ഡപ്യൂട്ടി റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്ത കേസിൽ പൊലീസ് കണ്ടെത്തിയിരിക്കുന്ന പ്രധാനപ്രതി പയ്യന്നൂർ ബാറിലെ അഭിഭാഷക കെ.വി.ശൈലജയാണ്. ഒത്താശ ചെയ്തത് ഭർത്താവ് പി.കൃഷ്ണകുമാറും. കരുവാക്കിയത് സഹോദരി കെ.വി.ജാനകിയേയും. വക്കീൽ ബുദ്ധിയിൽ തെളിഞ്ഞ വൻ സ്വത്ത് തട്ടിപ്പ് കേസിന്റെ പിന്നാമ്പുറക്കഥകളുമായി കുറ്റപത്രം സ്പെഷ്യൽ സ്റ്റോറി. 'സിനിമാക്കഥയെ വെല്ലും ക്രിമിനൽ ബുദ്ധി'.
ജാനകിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നെങ്കിലും പ്രായം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ മൂന്നാംപ്രതിയാണ് ജാനകി.
പൊലീസിനെ ഉപയോഗിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് പേട്ടയിലെ സ്വത്ത് കൈക്കിലാക്കിയത്. 43 വർഷം ബാലകൃഷ്ണന്റെ വീട്ടുജോലിക്കാരിയായിരുന്ന സരോജിനിയും ശൈലജയുടെ തട്ടിപ്പ് ശരിവയ്ക്കുന്നു.
അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ച ശൈലജയും കൃഷ്ണകുമാറും ഒളിവിൽ പോവുകയായിരുന്നു. സ്വത്ത് തട്ടിപ്പിന്റെ വാർത്തകൾ അറിഞ്ഞതോടെ ചിതറിക്കിടന്നിരുന്ന ബാലകൃഷ്ണന്റെ ബന്ധുക്കൾ ഒരുമിക്കാൻ തീരുമാനിച്ചു.
ഡോക്ടറോടും വക്കീലിനോടും നുണ പറയരുതെന്നാണ് പഴമൊഴി. എന്നാൽ ഡോക്ടറായിരുന്ന കുഞ്ഞമ്പുനായരുടെ മകൻ രമേശൻ അഭിഭാഷകയായ ശൈലജയോട് സത്യങ്ങള്‍ തുറന്ന് പറഞ്ഞതാണ് കോടികൾ നഷ്ടപ്പെടാൻ കാരണമായത്.