പതിനയ്യായിരം രൂപയുടെ സ്മാർട്ഫോൺ 3250 രൂപയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവില്‍ നിന്ന് പണം തട്ടിയതായി പരാതി. പ്രമുഖ കമ്പനിയുടെ ഫോണിന് പകരം ലഭിച്ചത് സ്വർണനിറം പൂശിയ വിഗ്രഹം. കാസർകോട് കുറ്റിക്കോൽ കളക്കരയിലെ ഷംസുദ്ദീനാണ് തട്ടിപ്പിന് ഇരയായത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിന് പിന്നില്‍ മലയാളികളാണെന്നാണ് സംശയം.
രണ്ടാഴ്ച മുമ്പാണ് പ്രമുഖ മൊബൈൽഫോൺ കമ്പനിയിൽ നിന്നാണെന്നു പറഞ്ഞ് ഷംസുദ്ദീന്റെ മൊബൈലേക്ക് വിളി വന്നത്. കമ്പനിയുടെ ഡൽഹിയിലെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞു. ശുഭ എന്ന് പരിചയപ്പെടുത്തിയ സ്ത്രി മലയാളത്തിലാണ് സംസാരിച്ചത്. കഴിഞ്ഞ വർഷത്തെ സ്റ്റോക് വിറ്റൊഴിക്കുന്നതിന്റെ ഭാഗമായാണ് ഫോൺ വിലകുറച്ച് നൽകുന്നതെന്ന് സ്ത്രി പഞ്ഞു. പിന്നേയും നിരവധിത്തവണ വിളിച്ചു. ഒടുവിൽ ഡീൽ ഉറപ്പിച്ചു.
പത്തുദിവസത്തിന് ശേഷം സാധനം എത്തി. പോസ്റ്റുമാന് പണം നൽകിയശേഷം കവർ തുറന്ന് നോക്കിയപ്പോൾ മൊബൈൽഫോൺ ഇല്ല. പകരം സ്വർണവർണത്തിലുള്ള ചെറിയ ദേവീവിഗ്രഹം, കുറച്ച് ലോഹത്തകിടുകളുമാണ് ചെറിയ പെട്ടിയിൽ നിന്ന് ലഭിച്ചു. കവറിന്റെ പുറത്ത് അയച്ച സ്ഥാപനത്തിന്റെ വിലാസവും മറ്റൊരു മൊബൈൽഫോൺ നമ്പരും രേഖപ്പെടുത്തിയിരുന്നു. ഡീൽ ഉറപ്പിക്കാൻ വിളിച്ച സ്ത്രീയെ ബന്ധപ്പെട്ടപ്പോൾ കിട്ടിയ സാധനം തിരിച്ചയച്ചാൽ ഫോൺ അയക്കാമെന്നും കവറിൽ രേഖപ്പെടുത്തിയ നമ്പറിൽ കിട്ടിയ സാധനങ്ങളുടെ ചിത്രം അയക്കണമെന്നും നിർദേശിക്കുകയായിരുന്നു. വാട്സാപ്പ് വഴി ചിത്രങ്ങൾ അയച്ചുവെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഷംസുദ്ദീൻ പറയുന്നു. ഉന്നത കമ്പനികളുടെ പേരിലാണ് വ്യാജ ഓഫറുകളുടെ തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നത്. തട്ടിപ്പിനെതിരെ കോടതിയെ സമീപിക്കാനാണ് ഈ യുവാവിന്റെ തീരുമാനം.