ചവറ∙ സഹായാഭ്യർഥനകൾ ആരും ചെവിക്കൊള്ളാതിരുന്നതിനെ തുടർന്ന് ഏറെ നേരം റോഡിൽ ചോരവാർന്നു കിടക്കേണ്ടിവന്ന അജ്ഞാതനു ദാരുണാന്ത്യം. വ്യാഴം രാത്രി 10.45നു ദേശീയപാതയിൽ നീണ്ടകര ജംക്ഷനു സമീപം കാറിടിച്ചു പരുക്കേറ്റ 55 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനാണ് മരിച്ചത്.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ അതുവഴി വന്ന വാഹനങ്ങൾക്കു കൈ കാട്ടിയെങ്കിലും ആരും നിർത്തിയില്ല. പ്രതിപക്ഷ നേതാവിനു പൈലറ്റ് പോകാൻ നീണ്ടകര പാലത്തിൽ കാത്തു കിടന്ന പൊലീസിനോടും സഹായം അഭ്യർഥിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു.
തുടർന്ന് നാട്ടുകാർ ദേശീയപാതയിൽ ഇരുവശങ്ങളിൽ നിന്നുമെത്തിയ വാഹനങ്ങൾ തടഞ്ഞിട്ട് ഉപരോധിച്ചു. അതുവഴി വന്ന ആംബുലൻസിൽ പരുക്കേറ്റയാളെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെനിന്നു മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും വഴി മരിച്ചു.