വ്യാജവിവാഹരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസിൽ അഭിഭാഷക കെ.വി.ശൈലജയും ഭർത്താവ് പി.കൃഷ്ണകുമാറും തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. നാളെ കോടതിയില്‍ ഹാജരാക്കും. മുൻ സഹകരണ ഡപ്യൂട്ടി റജിസ്ട്രാറായിരുന്ന ബാലകൃഷ്ണന്റെ സ്വത്താണ് തട്ടിയെടുത്തത്.
രാവിലെ പത്തുമണിയോടെയാണ് ശൈലജയും കൃഷ്ണകുമാറും കീഴടങ്ങിയത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തളളിയിരുന്നു. പയ്യന്നൂകോടതിയിൽ കീഴടങ്ങുമെന്നായിരുന്നു പൊലീസിന് ലഭിച്ച സൂചന. ഇതിനിടയിലാണ് ശൈലജയും കൃഷ്ണകുമാറും തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ മുൻപിലെത്തി കീഴടങ്ങിയത്. കള്ളക്കേസാണെന്ന് ശൈലജ പ്രതികരിച്ചു.
പ്രതികൾ കീഴടങ്ങിയ വിവരമറിഞ്ഞ് ബാലകൃഷ്ണന്റെ ബന്ധുക്കളും ഡിവൈഎസ്പി ഓഫിസിലെത്തി.
ശൈലജയുടെ സഹോദരി കെ വി ജാനകിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തെന്ന് വ്യാജരേഖയുണ്ടാക്കിയാണ് സ്വത്ത് തട്ടിയെടുത്തത്. പരിയാരത്തുള്ള ആറേക്കർ സ്ഥലവും തിരുവനന്തപുരം പേട്ടയിലുള്ള ഒന്നര സെന്റ് ഭൂമിയും ഇരുനില വീടുമാണ് കൈക്കിലാക്കിയത്.
ജാനകിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പ്രായം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.