വയനാട് പനമരത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ്് വീട്ടമ്മയെ കത്തിമുനയിൽ നിർത്തി സ്വർണാഭരണങ്ങൾ കവർന്നു. പരിയാരം പത്മനാഭൻ നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളല്ലെന്നാണ് പൊലീസ് നിഗമനം.
മൂന്ന് പേരാണ് ഇന്നലെ രാത്രി ദമ്പതികൾ മാത്രം താമസിക്കുന്ന വട്ടിൽ അതിക്രമിച്ച് കടന്നത്. പത്മനാഭൻ നമ്പ്യാർ മുകളിലത്തെ നിലയിലും ഭാര്യ രാധ താഴത്തെ നിലയിലുമായിരുന്നു. അടുക്കളഭാഗത്തിയ മൂന്നു പേർ വീട്ടമ്മയെ അടിച്ചുവീഴ്ത്തി. മാവോയിസ്റ്റുകളാണെന്നും വീട്ടിലുള്ള പണവും ആഭരണങ്ങളും തരണമെന്നും ആവശ്യപ്പെട്ടു. ശബ്ദിച്ചാൽ കൊല്ലുമെന്നായിരുന്നു ഭീഷണി.
ഒരാൾ വീട്ടമ്മയെ കത്തിമുയിൽ നിർത്തുകയും മറ്റുള്ളവർ വീട് പരിശോധിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം വീട് അരിച്ച് പെറുക്കി. ഒടുവിൽ സ്വർണമാലയും, കമ്മലും എയർഗണ്ണും കൈക്കലാക്കി. മോഷ്ടാക്കൾ പോയശേഷം വീട്ടുകാർ ബന്ധുക്കളെ വിളിച്ചറിയിച്ചു. പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംശയത്തെത്തുടർന്ന് രണ്ടുപേരെ വിളിച്ചുവരുത്തിയെങ്കിലും വിട്ടയച്ചു. ഡോഗ് സ്കാഡും വിരലടയാളവിദഗ്ദരും പരിശോധനടത്തി.