നിങ്ങളറിയാതെ നിങ്ങളുടെ കുട്ടികളുടെ മനസ്സിൽ കയറി, അവരെ ആത്മഹത്യയിലേക്ക് എത്തിക്കാൻ കഴിയുന്ന ഒരു ഗെയിമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വെറും നേരം പോക്കിനായി കളിക്കുന്ന ഗെയിമിനു പിന്നിൽ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടെന്നുള്ള വാർത്തകൾ നമുക്ക് അത്ര പെട്ടെന്ന് വിശ്വസിക്കാവുന്ന ഒന്നല്ല. എന്നാൽ ഇതിന്റെ പിന്നിൽ അൽപം യാഥാർത്ഥ്യമുണ്ടെന്ന് തിരുവനന്തപുരത്തെയും കണ്ണൂരിലെയും സംഭവങ്ങൾ ഓർമിപ്പിക്കുന്നു. ജീവിച്ച് തുടങ്ങിയിട്ടുള്ള അല്പമൊക്കെ സാഹസികത ഇഷ്ടപ്പെടുന്ന കുട്ടികളേയും കൗമാരക്കാരേയും ഭയപ്പെടുത്തി അവരെ വെറും അൻപത് ടാസ്കുകൾ കൊണ്ട് മരണത്തിലേക്ക് അടുപ്പിക്കുന്ന മരണക്കെണിയാണ് ബ്ലൂവെയിൽ എന്ന പുതിയ ഗെയിം. സാധാരണ കംപ്യൂട്ടർ ഗെയിമകളെപ്പോലെ കാറോടിക്കുന്നതിൽ മുന്നിലെത്തുന്നതോ, നന്നായി ബാറ്റ് ചെയ്ത് സ്കോർ കൂട്ടുന്നതിനോ, സ്വയം സംരക്ഷണത്തിനു വേണ്ടി തീവ്രവാദികളെ വെടിവെച്ചിടുന്ന പോലെയോ ഉള്ള ഒരു സാധാരണ ഗെയിമല്ല ബ്ലൂവെയിൽ. ഘട്ടംഘട്ടമായി മരണത്തിലേക്ക് അടുപ്പിക്കുന്ന അസാധാരണമായ ഒരു ഗെയിമാണിത്.
ദ സൈലന്റ് ഹൗസ്, ദ വെയിൽ ഇന്‍ ദ സീ എന്നീ പേരുകളിൽ പ്രചരിക്കുന്ന ബ്ലൂവെയിൽ, സാധാരണ ഗെയിമുകൾ പോലെ സി ഡി വാങ്ങിയോ പ്ലേസ്റ്റോറിൽ പോയി ഡൗൺലോഡ് ചെയ്തോ വീട്ടിലെ കംപ്യൂട്ടറിലോ ടി. വി യിലോ കണക്ട് ചെയ്ത് കളിക്കാവുന്ന ഒന്നല്ല. ഇനി സാധാരണയായി കുട്ടികൾ ചെയ്യുന്ന പോലെ ഏതെങ്കിലുമൊരു ബ്രൗസറിൽ കയറി ലിങ്കുകൾ കണ്ടെത്തി ഓൺലൈനായി കളിക്കാൻ കഴിയുകയുമില്ല. രഹസ്യ ലിങ്കുകൾ വഴിയും കമ്മ്യൂണിറ്റി വഴിയുമാണ് ഗെയിമിന്റെ ലിങ്കുകൾ നമ്മളിലേക്ക് എത്തുന്നത്. തുടക്കത്തിലെ ചെറിയ ചെറിയ ടാസ്ക്കുകൾ കുട്ടികൾക്ക് അവരുടെ സാഹസികതയും ധൈര്യവും പരീക്ഷിക്കാനുള്ള വേദിയായി കാണുകയാണ് ചെയ്യുക. ഒറ്റയ്ക്കിരുന്ന് പ്രേത സിനിമകൾ കാണുക എന്നിങ്ങനെയുള്ള ടാസ്ക്കുകളിലൂടെ ഗെയിമിന് പൂർണമായും അടിമപ്പെടുകയും മാസ്റ്ററുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള മാനസിക നിലയിലേക്ക് വ്യക്തികൾ എത്തിച്ചേരുകയും, ചെയ്യുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും അപകട സാധ്യത മനസ്സിലാക്കി അതിൽ നിന്നും പിന്മാറാനോ നിർത്താനോ ശ്രമിച്ചാൽ നേരത്തേ എപ്പോഴെങ്കിലും ഹാക്ക് ചെയ്ത് വെച്ചിട്ടുള്ള വിവരങ്ങൾ വച്ച് ഭീക്ഷണിപ്പെടുത്തുന്നതിന് പുറമേ ചെയ്യാത്ത കുറ്റങ്ങൾ ചെയ്തു എന്നു കാണിച്ച് ഭയപ്പെടുത്തുകയും ചെയ്യുന്നു. ഗെയിമിനു പൂർണമായും അടിമയാകുന്ന വ്യക്തി മാസ്റ്ററുടെ നിർദ്ദേശ പ്രകാരം അൻപതാമത്തെ ടാസ്ക് ആയി ആത്മഹത്യയും ചെയ്യുന്നു
ബ്ലൂവെയിൽ ഗെയിം 2014 റഷ്യയിലാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. സർവ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ട ഫിലിപ്പ് ബുഡെയ്ക്കിൻ എന്ന 21 വയസ്സുകാരനാണ് ഈ ഗെയിം ഉണ്ടാക്കിയത്. സമൂഹത്തിലെ ജൈവ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി, ഭൂമിക്ക് ഭാരമായവരെ ഇവിടെ നിന്ന് തുടച്ചു നീക്കാനാണ് ഈ ഗെയിമെന്ന് പോലീസിന്റെ പിടിയിലായ ഫിലിപ്പ് ബുഡീക്കിൻ പറയുന്നത്.
റഷ്യയിൽ നൂറ്റൻപതോളം കൗമാരക്കാരാണ് ബ്ലൂവെയിൽ ഗെയിമിൽ ഏർപ്പെട്ട് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു. 2014–2016 കാലഘട്ടങ്ങളിൽ കൗമാര പ്രായത്തിലുള്ള കുട്ടികളുടെ തുടർച്ചയായ ആത്മഹത്യയെക്കുറിച്ച് റഷ്യൻ വെബ്സൈറ്റായ നൊവായ ഗസെറ്റയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനമാണ് ബ്ലൂവെയ്ൽ ഗെയിമിനെ കുറിച്ചുള്ള ആഗോള തലത്തിലുള്ള ചർച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയിൽ പതിനായിരക്കണക്കിന് ആളുകൾ ബ്ലൂവെയിൽ കളിച്ചു കൊണ്ടിരിക്കുന്നു വെന്നും കേരളത്തിലാകട്ടെ രണ്ടായിരത്തോളം വരുന്ന ആളുകൾ ഈ ഗെയിമിന് അടിമകളാണെന്നും പറയുന്നു.