പീഡനത്തെ തുടർന്നുണ്ടായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി നിഷേധിച്ച പത്തുവയസുകാരി പെൺകുഞ്ഞിനു ജൻമം നൽകി. ചണ്ഡീഗഡിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയിലൂടെയാണ് പത്തുവയസുകാരി പെൺകുഞ്ഞിന് ജൻമം നൽകിയത്. എന്നാൽ പ്രസവത്തെക്കുറിച്ച് പെൺകുട്ടിക്ക്് അറിവുണ്ടായിരുന്നില്ല. വയറുവേദന മാറാൻ വയറ്റിലെ കല്ല് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുന്നുവെന്നാണ് മാതാപിതാക്കൾ പെൺകുട്ടിയെ അറിയിച്ചിരുന്നത്. പെൺകുട്ടിയേയും കുഞ്ഞിനേയും നിയോനാറ്റൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നവജാത ശിശുവിനെ ദത്തുനൽകാനുള്ള നടപടിക്രമങ്ങളിൽ ആശുപത്രി അധികൃതരുടെ സഹായം രക്ഷിതാക്കൾ നേടിയിട്ടുണ്ട്.
അമ്മാവന്റെ തുടർച്ചയായ പീഡനത്തെ തുടർന്നാണ് കുട്ടി ഗർഭിണിയായത്. വയറുവേദനയെ തുടർന്ന് പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് കുട്ടി 30 ആഴ്ച ഗർഭിണിയാണെന്ന് മനസിലാക്കിയത്. തുടർന്ന് ഗർഭഛിദ്രം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പെൺകുട്ടിയുടേയും ഗർഭസ്ഥ ശിശുവിന്റെയും ജീവന് ഭീഷണിയാണെന്ന മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്.
പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച് രൂപീകരിച്ച മെഡിക്കൽ ബോർഡാണു ഗർഭഛിദ്രം അനുവദിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയാറാക്കിയത്. ശാരീരിക വളർച്ചയെത്തിയിട്ടില്ലാത്ത പെൺകുട്ടി സ്വാഭാവികമായി പ്രസവിക്കുന്നതോ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുന്നതോ കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ അപകടത്തിലാക്കുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.