ജീവനെടുക്കുന്ന ഒരു ഗെയിം എന്ന് കേട്ടാല്‍ ആരും ഒന്നു ഭയക്കും. ബ്ലൂവെയില്‍ മരണക്കളിയാണെന്ന് അറിഞ്ഞിട്ടും നമ്മുടെ കൗമാരക്കാരക്കാരെ ഇതില്‍ ആകര്‍ഷിക്കുന്നത് എന്താണ്. പെറ്റമ്മയുടെ വാല്‍സല്യത്തെക്കാളും കുട്ടികളെ ഈ ഗെയിം സ്വാധീനിക്കുന്നത് എങ്ങനെയാണ്. മക്കള്‍ നഷ്ടമായി നാളുകള്‍ കഴിഞ്ഞിട്ടും തിരുവനന്തപുരത്തെയും തലശേരിയിലെയും അമ്മമാര്‍ കരയാത്ത ഒരു ദിവസം പോലുമില്ല. ഈ കൊലയാളി ഗെയിം മൂലം ഇനി മറ്റൊരു അമ്മയുടെയും കണ്ണീര്‍ വീഴാതിരിക്കാന്‍ ജാഗ്രതയാണ് ആവശ്യം.
ഈ അമ്മമാരുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ കേട്ട് മക്കള്‍ എങ്ങനെയാണ് ബ്ലൂവെയിലിന്റെ പിന്നാലെ പോകുന്നത്. മകനെ നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും മാറിയിട്ടില്ല സാവന്തിന്റെയും മനോജിന്റെയും അമ്മമാര്‍ക്ക്. ബ്ലൂവെയില്‍ എന്ന കൊലയാളി ഗെയിം തന്റെ മകന്റെ ജീവനെടുത്തത് തലശേരിയിലെ ഈ അമ്മയെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവന്‍ വേദനയിലാഴ്ത്തി. പഠിക്കാന്‍ മിടുക്കനായ സാവന്തിന് കംപ്യൂട്ടറും മൊബൈലുമെല്ലാം ചെറുപ്രായത്തിലെ നല്‍കി. കംപ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിപ്പെട്ട് കൂടുതല്‍ സാഹസികത നിറഞ്ഞ ഗെയിലേയ്ക്ക് സാവന്ത് അകപ്പെട്ടത് തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.
ബ്ലൂവെയില്‍ സാവന്തിനെ പിടിമുറുക്കിയതോടെ ഓമനിച്ച് വളര്‍ത്തിയ അമ്മയില്‍ നിന്ന് മകന്‍ അകന്ന് തുടങ്ങി. പിന്നീട് സാവന്തിന്റെ ജീവിതം നിയന്ത്രിച്ചത് ഈ കംപ്യൂട്ടര്‍ ഗെയിമാണ്. ആകെയുള്ള സംഭാഷണം ബ്ലൂവെയിനോട് മാത്രം. രാത്രികളില്‍ ഉറക്കമൊഴിച്ച് പോലും ബ്ലൂവെയിലിന്റെ വഴിയെ സഞ്ചരിക്കും. വീടിന് പുറത്തുപോകുന്ന കാര്യം എസ്എംഎസ് വഴിയാണ് വീട്ടുകാരെ അറിയിക്കുക.
അതോടെ മകന്‍ തങ്ങളുടെ പിടിയില്‍ നിന്ന് കൈവിട്ടുവെന്ന് ഇവര്‍ക്ക് ഉറപ്പായി. പക്ഷെ അവന്‍ ജീവിതം തന്നെ കൈവിടുമെന്ന് ഇവര്‍ വിചാരിച്ചുകാണില്ല. മകന്‍റെ ഓര്‍മകളുമായി ജീവിക്കുന്ന ഈ അമ്മയ്ക്ക് ഓരോ അമ്മമാരോടും പറയാനുള്ളത് കൂടി കേള്‍ക്കണം. ഇന്‍റര്‍നെറ്റും ഗെയിമും സോഷ്യല്‍മീഡിയയും പിടിമുറുക്കുന്ന ഈ കാലത്ത് അതില്‍ നിന്ന് പൂര്‍ണമായും കുട്ടികളെ അകറ്റി നിര്‍ത്തണമെന്നല്ല പറയുന്നത്. ഒരു നിയന്ത്രണമെങ്കിലും വേണം.