കൊലയാളി ഗെയിമായ ബ്ലൂവെയ്ല്‍ മൂലം കണ്ണൂരിൽ ഐടിഐ വിദ്യാർഥി ആത്മഹത്യ ചെയ്തതായി സംശയം. തലശ്ശേരി കൊളശ്ശേരി സ്വദേശിയായ എം.കെ. സാവന്ത് ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. സാവന്ത് വീട്ടിൽ തൂങ്ങി മരിച്ചത് കഴിഞ്ഞ മേയ് 19നാണ്. കൈയിലും നെഞ്ചിലും മുറിവുണ്ടാക്കിയ സാവന്ത് രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് ഇറങ്ങി നടക്കുമായിരുന്നു. തിരുവനന്തപുരം പേയാട് സ്വദേശിയായ മനോജിന്റെ മരണവാർത്ത അറിഞ്ഞതോടെയാണ് സാവന്തിന്റെ മരണത്തിൽ കുടുംബത്തിന് സംശയം തോന്നിയത്.
ഏക മകനായിരുന്നു സാവന്ത്. ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് മാസം മുൻപാണ് മാതാപിതാക്കളുമായി സാവന്ത് അകന്നത്. രാത്രി വൈകി മൊബൈൽ ഗെയിം കളിക്കുന്നത് പതിവായിരുന്നു. രാത്രിയിൽ പലതവണ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ഒരു തവണ തലശ്ശേരി കടൽപ്പാലത്തിലെത്തി ബാഗും പുസ്തകവും കടലിലേക്ക് വലിച്ചെറിഞ്ഞു.
കൈത്തണ്ടയിലും നെഞ്ചിലും കോമ്പസും ബ്ലെയ്ഡും ഉപയോഗിച്ച് മുറിവുണ്ടാക്കി. ഇതിന്റെ ചിത്രങ്ങളും മൊബൈലിൽ പകർത്തി. പ്രേത സിനിമകൾ രാത്രിയിൽ കാണുന്നത് ശീലമാക്കിയിരുന്നു. ഇനി ആർക്കും ഇത് സംഭവിക്കരുതെയെന്നാണ് അമ്മയുടെ പ്രാർഥന. മൊബൈൽ ഫോണിലെ കോൾ രേഖകൾ പരിശോധിച്ച പൊലീസ് പ്രണയബന്ധമാണ് ആത്മഹത്യയ്ക്ക് കാരണമായി കണ്ടെത്തിയത്.