പ്രേതബാധിതയെന്ന് ആരോപിച്ചു ദലിത് സ്ത്രീയെ പൊള്ളിച്ചും മർദിച്ചും കൊന്നു. ഇവരെ ഗ്രാമത്തിൽ പരസ്യമായി നഗ്നയായി നടത്തിക്കുകയും മലം തീറ്റിക്കുകയും ചെയ്ത ശേഷമാണ് മരണത്തിലേക്കു നയിച്ച പീഡനങ്ങൾ നടന്നത്. നാട്ടുകൂട്ടത്തിന്റെ പിന്തുണയോടെ ഈ മാസം ആദ്യം നടന്ന സംഭവം വെളിച്ചത്തു വന്നതിനെ തുടർന്ന് അടുത്ത ബന്ധുക്കളായ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
അജ്മേർ ജില്ലയിലെ കേക്രിയിൽ കഡേര ഗ്രാമത്തിലാണു സംഭവം അരങ്ങേറിയത്. നാൽപതുകാരിയായ കന്യാദേവി എന്ന വിധവയെയാണു യക്ഷിയെന്നു മുദ്രകുത്തി ക്രൂരതയ്ക്ക് ഇരയാക്കിയത്. ബന്ധുക്കളായ ഒരു സ്ത്രീയും സഹോദരനും ഒരു അയൽക്കാരിയുമാണു പീഡനത്തിനു നേതൃത്വം കൊടുത്തത്.
അടുത്തകാലത്താണു കന്യാദേവിയുടെ ഭർത്താവു മരിച്ചത്. വിവാഹം കഴിച്ചയച്ച ഒരു മകളും പതിനഞ്ചുകാരനായ മകനുമാണ് ഇവർക്കുള്ളത്. മകനോടൊപ്പം കഴിഞ്ഞിരുന്ന കന്യാദേവിയെ ഈ മാസം രണ്ടിനു രാത്രി 11നു വീട്ടിൽനിന്നു വലിച്ചിറക്കി അടിച്ച് അവശയാക്കുകയും പിന്നീട് നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്തു.
കൈ പിന്നിൽ കെട്ടി അതിൽ കത്തുന്ന കൽക്കരിയും തിരുകി. പിന്നീട് ഇവരെ തീച്ചൂളയ്ക്കു മുകളിൽ കിടത്തി വലിക്കുകയും മുഖത്തു തീ കോരിയിടുകയും ചെയ്തു. മകന്റെ കൺമുന്നിലായിരുന്നു പീഡനം അരങ്ങേറിയത്. പിറ്റേന്ന് ഇവർ മരിച്ചു. കേസിൽ ഉൾപ്പെട്ട രണ്ടു സ്ത്രീകളോടു പുഷ്കറിൽ മുങ്ങിക്കുളിക്കുകയും ഒരു ട്രാക്ടർ നിറയെ തീറ്റ പശുക്കൾക്കു നൽകുകയും ചെയ്താൽ മതിയെന്ന കുറ്റവിമോചനവും നാട്ടുകൂട്ടം വിധിച്ചിരുന്നു.
സംഭവം പൊലീസിൽ അറിയിക്കുന്നവരെ ഊരു വിലക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കേസിൽ നാട്ടുപ്രമാണിമാർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധവുമായി ചില സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കന്യാദേവിയുടെ ഭർത്താവിന്റെ സ്വത്തു തട്ടിയെടുക്കാൻ ലക്ഷ്യമിട്ടു ബന്ധുക്കൾ കള്ളക്കഥ പറഞ്ഞുപരത്തി നടത്തിയ അതിക്രമമാണിതെന്നും അവർ പറഞ്ഞു. സംഭവം അറിയിച്ചിട്ടും പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചതായും ആക്ഷേപമുണ്ട്.