കേരളത്തെ നടുക്കി ബ്ലൂ വെയ്‍ല്‍. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല് ഗെയിം ആണെന്ന് അമ്മ മനോരമന്യൂസിനോട്.
കഴിഞ്ഞമാസം ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല് ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതംതന്നെ ബ്ലൂ വെയ്‍ല്‍ ടാസ്കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ മനോരമന്യൂസിനോട് പറഞ്ഞു. ആത്മഹത്യയ്ക്കുമുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡീലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലാണ്.
ഒൻപത് മാസങ്ങൾക്കു മുമ്പ് മനോജ് ബ്ലൂവെയിൽ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നതായും അനു മനോരമ ന്യൂസിനോട് പറഞ്ഞു
ഒൻപത് മാസത്തിനിടയിൽ മനോജിന്റ ചെയ്തികളെല്ലാം ബ്ലൂവെയിൽ ടാസ്കുകൾക്ക് സമാനമായിരുന്നുവെന്ന് അമ്മ പറഞ്ഞു. ഒറ്റയ്ക്ക് എങ്ങും പോകാറില്ലായിരുന്ന മകൻ കടൽ കാണാൻ പോയി. കയ്യിൽ കോമ്പസ് കൊണ്ട് അക്ഷരങ്ങൾ കോറി. നീന്തൽപോലും അറിയാത്തവൻ പുഴയിൽ ചാടിയെന്നും സെമിത്തേരിയിൽ ഒറ്റയ്ക്ക് പോയിരിക്കുന്നത് പതിവായിരുന്നുവെന്നും അനു പറഞ്ഞു