മനോജ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ വിശദ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറുമെന്ന് പൊലീസ്. മഴയിൻകീഴ് സിെഎയുടെ നേതൃത്വത്തിൽ വിദ്യാർഥിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. ബ്ലൂ വെയ്ൽ ഭീഷണി നിലനിൽക്കുന്നതായും ബോധവൽക്കരണം ആവശ്യമാണെന്നും െഎജി മനോജ് എബ്രഹാം പ്രതികരിച്ചു.
മനോജിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് ബ്ലൂ വെയ്ൽ ഗെയിം ആണെന്ന സംശയത്തിൽ വീട്ടുകാർ ഉറച്ചു നിൽക്കുകയാണ്.ഗെയിമിലേതിന് സമാനമായ ടാസ്കുകൾ മനോജ് ഏറ്റെടുത്ത് ചെയ്തിരുന്നതാണ് സംശയത്തിന് കാരണം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഗെയിമുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മനോജ്., ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.
എന്നാൽ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെയെ ഇത് ഉറപ്പിക്കാനാകുവെന്ന് പൊലീസ് പറയുന്നു. വിദ്യാർഥിയുടെ ആത്മഹത്യ സംബന്ധിച്ച മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ മലയീൻകീഴ് സിെഎയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ബ്ലൂ വെയ്ൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകില്ലെങ്കിലും ഭീഷണി നിലനിൽക്കുന്നതായി െഎജി മനോജ് എബ്രഹാം പ്രതികരിച്ചു.
ബോധവൽക്കരണം മാത്രമാണ് ഏകപോംവഴിയെന്നും കംപ്യൂട്ടറും മൊബൈൽ ഫോണും അസമയത്ത് ഏറെ നേരം ഉപയോഗിക്കുന്ന കുട്ടികളെ മാതാപിതാക്കൾ കർശനമായി നിരീക്ഷിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.