യുപി മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ഒരു മണിക്കൂർ മുൻപു തന്നെ മെഡിക്കൽ കോളജിലേക്കുള്ള വഴിയിൽ വടം കെട്ടി ഗതാഗതം തടഞ്ഞതു ജനങ്ങൾക്കു കൂടുതൽ ദുരിതമായി. ആശുപത്രിയിലെത്തുന്നതിനു രണ്ടുകിലോമീറ്റർ മുൻപാണ് വഴി തടഞ്ഞത്.
ഇതോടെ കുട്ടികളുടെ മൃതദേഹങ്ങൾ ചുമന്ന് മാതാപിതാക്കൾ വീടുകളിലേക്കു കൊണ്ടുപോകേണ്ടിവന്നു. ഞായറാഴ്‌ചയായതിനാൽ ആംബുലൻസുകളും കുറവായിരുന്നു. മെഡിക്കൽ കോളജിലെത്തിയ മറ്റു രോഗികളും പൊലീസിന്റെ കർശന സുരക്ഷയിൽ ഏറെ വലഞ്ഞു. ഇരുചക്രവാഹനങ്ങളടക്കം തടഞ്ഞ പൊലീസ് കാൽനടക്കാരെയും അനുവദിച്ചില്ല.
അതേസമയം മുഖ്യമന്ത്രി ബാബ രാഘവ്‌ദാസ് സർക്കാർ മെഡിക്കൽ കോളജ് സന്ദർശിക്കാൻ എത്തുന്നതിനു തൊട്ടുമുൻപ് മൂന്നുവയസ്സുള്ള മകന്റെ മൃതദേഹവും ചുമന്നുള്ള മാതാപിതാക്കളുടെ വിലാപം കണ്ടുനിന്നവരെ കണ്ണീരിലാഴ്‌ത്തി. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയാണു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.
ഇതിനു തൊട്ടുമുൻപാണ് മരിച്ച മകന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ഗോരഖ്‌പുർ സ്വദേശിയായ ബിഖാരി യാദവും ഭാര്യ ഉഷാദേവിയും നിലവിളിച്ച് ആശുപത്രിയുടെ പുറത്തേക്കു വന്നത്. ഒപ്പം ഇവരുടെ മൂത്തമകനും ഉണ്ടായിരുന്നു. ഇളയ മകൻ സുമിത് മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണു മരിച്ചത്.
മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്ക് ആശുപത്രിക്കു മുന്നിലുണ്ടായിരുന്ന വൻ പൊലീസ് സംഘം ഒരു നിമിഷം പകച്ചു. റോഡിലൂടെ നടന്നുനീങ്ങിയ ദമ്പതിമാർക്കു ചുറ്റും ആളുകൾ കൂടിയതോടെ പെട്ടെന്നു തന്നെ ഒരു പൊലീസ് ജീപ്പിൽ കുടുംബത്തെ വീട്ടിലേക്ക് അയക്കുകയായിരുന്നു.