ശ്വാസം കിട്ടാതെയും രോഗം മൂർച്ഛിച്ചും കൺമുന്നിൽ കുട്ടികൾ പിടഞ്ഞു മരിക്കുകയാണെന്നു ഡോ. കഫീൽ ഖാൻ നടുക്കത്തോടെ തിരിച്ചറിഞ്ഞു. എന്നാൽ, മനസ്സാന്നിധ്യം കൈവിടാതെ കുരുന്നുജീവനുകൾ കാക്കാനുള്ള മാർഗം തിരയുകയായിരുന്നു ഈ യുവ ഡോക്‌ടർ.
ഓക്‌സിജൻ കിട്ടാതെ പിഞ്ചുകുട്ടികൾ മരണവെപ്രാളമെടുക്കുന്നതു കണ്ടുനിൽക്കാനാവാതെ അദ്ദേഹം സ്വന്തം കാറെടുത്തു സുഹൃത്തിന്റെ ക്ലിനിക്കിലേക്കു പാഞ്ഞു. അവിടെയുണ്ടായിരുന്ന മൂന്ന് ഓക്‌സിജൻ സിലിണ്ടറുകളുമായാണു ഡോക്‌ടർ ഖാൻ മടങ്ങിയെത്തിയത്. ഇതിനായി സ്വന്തം പോക്കറ്റിൽനിന്നു 10,000 രൂപ ചെലവഴിക്കാനും അദ്ദേഹം മടിച്ചില്ല.
ഡോക്‌ടറുടെ സമയോചിത പ്രവർത്തനം ഇല്ലായിരുന്നെങ്കിൽ കുറെ പിഞ്ചുജീവനുകൾകൂടി പൊലിയുമായിരുന്നെന്നു പറയുന്ന രക്ഷിതാക്കൾക്ക് ഡോക്‌ടറോടുള്ള കടപ്പാടു വിലമതിക്കാനാവാത്തതാണ്. ഡോക്‌ടറുടെ മഹാസേവനത്തിന്റെ വാർത്ത പരന്നതോടെ രാജ്യമെമ്പാടുംനിന്ന് അദ്ദേഹത്തെ തേടി അഭിനന്ദനങ്ങളെത്തി.
എന്നാൽ, ഇതിനു പിന്നാലെ അദ്ദേഹത്തെ കാത്തിരുന്നത് അധികൃതരുടെ പ്രതികാര നടപടിയായിരുന്നു. ഗോരഖ്‌പുർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരന്തം ഇത്രയേറെ പ്രാധാന്യം നേടിയതിനു കാരണം ഡോക്‌ടറുടെ പ്രതികരണമാണെന്നാണു സർക്കാർ കരുതുന്നത്.
ഡോ. കഫീൽ ഖാനെ ആശുപത്രിയിലെ ചികിൽസാചുമതലകളിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണിപ്പോള്‍. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു തൊട്ടുപിന്നാലെയുണ്ടായ നടപടി ഡോ. കഫീലിനെതിരായ പ്രതികാര നടപടിയാണെന്നു വിമർശനമുയർന്നു. ഡോക്‌ടറുടെ വെളിപ്പെടുത്തലുകൾ സർക്കാരിനു തിരിച്ചടിയായിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് ശിശുരോഗവിഭാഗം തലവനായ ഡോ. കഫീൽ ഖാനെ ചികിൽസാ ചുമതലകളിൽനിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രി പോയതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കാൻ ഡോക്‌ടർ തയാറായില്ല.
മുഖത്തു പരിഭ്രാന്തി പ്രകടമായിരുന്നു. സ്വന്തം മുറിയിൽ കയറി വാതിലടച്ച ഡോക്‌ടർ, തന്റെ ചിത്രമെടുക്കരുതെന്നും അഭ്യർഥിച്ചു. എന്നാൽ, കുരുന്നുജീവനുകൾ രക്ഷിക്കാൻ ആത്മാർഥമായി പരിശ്രമിച്ച ഡോക്‌ടറോടു സർക്കാർ കാണിച്ചതു നീതികേടാണെന്ന വിമർശനം ശക്‌തമാണ്.