കോതമംഗലത്ത് വീടിന്റെ ഭിത്തിതുരന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച മൂന്ന് ബാഗുകളും പണവും നഷ്ടമായി. കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പ്രകാശ് പോളിന്റെ വീട്ടിലാണ് ആസൂത്രിതമായ മോഷണം നടന്നത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ കോട്ടയത്ത് പോയ ഡോക്ടറും കുടുംബവും രാത്രി പതിന്നൊന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒരാൾക്ക് കടക്കാവുന്ന തരത്തിൽ വീടിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്.
വീടിനകത്ത് മുളക് പൊടിയും വിതറിയിട്ടുണ്ട്. കിടപ്പ്മുറിയിലെ അലമാരയുടെ മുകളിലത്തെ രണ്ട് അറകൾ കുത്തിതുറന്ന് ഇതിനകത്ത് സൂക്ഷിച്ചിരുന്ന മൂന്ന് ഹാൻഡ്ബാഗുകളും പണവും മോഷ്ടിച്ചു. വീടിന് പുറകിലെ മതിലിന് മുകളിൽ പിടിപ്പിച്ചിരുന്ന കുപ്പിച്ചില്ലുകൾ അടർത്തിമാറ്റിയാണ് മോഷ്ടാക്കൾ വീട്ടുവളപ്പിൽ പ്രവേശിച്ചത്. കോതമംഗലം പൊലീസിനെ കൂടാതെ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.