പാലക്കാട് ചെർപ്പുളശേരിയിൽ നാലു തമിഴ് സ്ത്രീകളെ യുവാക്കളുടെ സംഘം മർദിച്ചതായി പരാതി. യുവതിയുടെ കൈവശമുണ്ടായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന നിഗമനത്തിലാണ് യുവാക്കള്‍ സ്ത്രീകളെ ചോദ്യം ചെയ്തത്. പിന്നീട് കുഞ്ഞ് അവരുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. സാമൂഹീകമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ പ്രകാരം പന്ത്രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു.
പെരിന്തൽമണ്ണയിൽ താമസിക്കുന്ന ശരണ്യ, ഈശ്വരി, ആതിര, അർച്ചന എന്നിവർക്ക് ചെർപ്പുളശേരി എലിയപ്പറ്റയിൽ വച്ചാണ് യുവാക്കളുടെ മർദനമേറ്റത്. യുവതികളുടെ കൈവശം ഉണ്ടായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന നിഗമനത്തിലായിരുന്നു മർദനം. കാലിലും വയറിലും മർദിച്ചതിന്റെ പാടുകളുണ്ട്. കൂടാതെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹീകമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
സ്ത്രീകൾ മറ്റ് കേസുകളിലെ പ്രതികളല്ലെന്നും ഇവരുടെ കൈവശമുണ്ടായിരുന്നു കുട്ടി ഇവരുടേത് തന്നെയാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ദൃശ്യങ്ങൾ പ്രകാരം പന്ത്രണ്ടു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.