കോഴിക്കോട് വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ആർഎംപി നേതാക്കളെ ആക്രമിച്ചതായി പരാതി. നാലുപേർക്ക് പരുക്കേറ്റതിനൊപ്പം വിവിധ പാർട്ടി ഓഫിസുകളും തകർത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ ബൈക്ക് റാലിയ്ക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിനിടയാക്കിയത്.
സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തിന്റെ ഭാഗമായാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. റാലിക്കിടെ പുറത്തുനിന്നുള്ളവർ ബോധപൂർവം വാഹനമോടിച്ച് കയറ്റിയെന്നാരോപിച്ച് തർക്കമുണ്ടായി. ഡിവൈഎഫ്ഐയുടെ ആക്രമണത്തിൽ ഏറാമലയിലെ ഭിന്നശേഷിക്കാരനായ വ്യാപാരി റജിത്തിനും രണ്ട് ആർഎംപി പ്രവർത്തകർക്കും പരുക്കേറ്റുവെന്നാണ് പരാതി. റജിത്തിനെ കടയിൽ കയറി ആക്രമിക്കുകയായിരുന്നു. ഇയാളെ ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. കുന്നുമക്കരയിലെ ടി.പി.സ്മാരക വായനശാല, ഓർക്കാട്ടേരിയിലെ ലീഗ് ഓഫിസ്, തോട്ടുങ്ങലിലെ ബിജെപിയുടെ കൊടിതോരണങ്ങൾ എന്നിവയും തകർത്തിട്ടുണ്ട്. എടച്ചേരി പൊലീസ് കേസെടുത്തു.