പത്തനംതിട്ട അടൂരിൽ കെ.എ.പി ക്യാമ്പിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനംമൂലം പൊലീസ് ട്രെയിനി ആത്മഹത്യയ്ക്കൊരുങ്ങിയ കേസ് ഒതുക്കിതീർക്കാൻ ശ്രമം. കൈയ്യിലേത് വീഴ്ച്ചയിൽ ഉണ്ടായ മുറിവണെന്ന് വരുത്തിത്തീർക്കാനാണ് നീക്കം. പൊലീസ് ട്രയിനി പരാതി നൽകാത്തതും ഉന്നത ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കൈ ഞരമ്പ് മുറിഞ്ഞനിലയിൽ കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസ് ട്രെയിനിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവേറ്റ പൊലീസുകാരന് ചികിത്സ നൽകിയശേഷം, ക്യാമ്പിലേയ്ക്ക് മടക്കി അയച്ചു. ക്യാംപിലുള്ള പൊലീസുകാർ തന്നെയായിരുന്നു ആത്മഹത്യശ്രമം നടന്ന വിവരങ്ങൾ രഹസ്യമായി മാധ്യമങ്ങളെ അറിയിച്ചത്. പൊലീസ് ട്രെയിനിയെ ഭീഷണിപ്പെടുത്തി സംഭവം ഒതുക്കിതീർക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണവും ഉയർന്നിരുന്നു.
സംഭവത്തിൽ പത്തനംതിട്ട ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡി.വൈ.എസ്.പി. വിവരങ്ങൾ ആരാഞ്ഞു. എന്നാൽ വീഴ്ചയിലുണ്ടായ മുറിവാണെന്നാണ് ക്യാപിൽ നിന്നുലഭിച്ചവിശദീകരണം.ഇതുമായി ബന്ധപ്പെട്ട് പരാതിലഭിക്കാത്തതും കാരണക്കാരനെന്ന് ആരോപിക്കുന്ന ഉന്നത ഉദ്യോഗസ്ഥന് കാര്യങ്ങൾ എളുപ്പമാക്കുന്നു. പൊലീസ് ട്രയിനികളുടെ വിശ്രമസമയത്തായിരുന്നു പണിഷ്മെന്റ് എന്നനിലയിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം. റൂമിലെത്തിയ പൊലീസ് ട്രയിനി ശുചിമുറിയിൽക്കയറി കൈഞരമ്പ് മുറിച്ചാണ് അത്മഹത്യക്കൊരുങ്ങിയതെന്നാണ് ആരോപണം.