കോഴിക്കോട് നഗരത്തിലെ ബാങ്കും, എടിഎമ്മും, പെട്രോൾ പമ്പുകളും കേന്ദ്രീകരിച്ചുള്ള കവർച്ച തടയാൻ നടപടിയുമായി പൊലീസ്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമയബന്ധിതമായി മുഴുവൻ ഇടങ്ങളിലും നിരീക്ഷണ ക്യാമറയും സ്ഥാപിക്കും. ഓണത്തിന് മുൻപ് പദ്ധതി നടപ്പാക്കണമെന്നാണ് പൊലീസ് നിർദേശം.
നഗരത്തിലെ ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എടിഎമ്മുകളാണ് കവർച്ചക്കാർ ലക്ഷ്യമിടുന്നത്. സുരക്ഷിതമല്ലാത്ത ബാങ്ക് കെട്ടിടങ്ങൾ തകർക്കാനുള്ള ശ്രമങ്ങളും പതിവാണ്. മൂന്ന് മാസത്തിനിടെ സമാനമായ 21 കേസുകൾ റിപ്പോർട്ട് ചെയ്തു. കവർച്ചയുടെ കണക്ക് ആശങ്കപ്പെടുത്തുന്നതല്ലെങ്കിലും സുരക്ഷാത്തോത് കുറയ്ക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. ഒരാഴ്ച മുൻപാണ് നടക്കാവിലെ പെട്രോൾ പമ്പിൽ നിന്നും കാറിലെത്തിയ യുവാവ് രണ്ടരലക്ഷം രൂപയുമായി കടന്നത്. ഇവിടെ സിസിടിവിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുൻകരുതലെന്ന നിലയിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള നിർദേശം നൽകിയത്.
ഈമാസം അവസാനത്തോടെ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തും. ഇതൊടൊപ്പം പൊലീസ് പരിശോധന കൂട്ടുന്നതിനും നിർദേശം നൽകി. ആളൊഴിഞ്ഞ കേന്ദ്രങ്ങളുടെ പട്ടിക പ്രത്യേകം തയാറാക്കിയാണ് പരിശോധന കാര്യക്ഷമമാക്കിയിട്ടുള്ളത്. പൊലീസുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പരുകൾ കൂടുതലായി പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.