മുംബൈ∙ പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ മാതാപിതാക്കൾ മകളുടെ ഗര്‍ഭഛിദ്രത്തിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. മുംബൈയ്ക്ക് സമീപം ഗൊരേഗാവില്‍ താമസിക്കുന്ന കുടുംബമാണ് കോടതിയുടെ അനുമതി തേടുന്നത്. മകളുടെ അമിതഭാരത്തിന് ചികിത്സ തേടി സ്വകാര്യ ക്ലിനിക്കിൽ ചെന്നപ്പോഴാണ് ആറരമാസം ഗർഭിണിയാണെന്ന് മാതാപിതാക്കൾ അറിയുന്നത്.
വിവരമറിഞ്ഞ ശേഷം കടുത്ത മാനസികാഘാതത്തിലായ പെൺകുട്ടി ഒന്നും സംസാരിക്കുന്നില്ല. ക്ലിനിക്കിൽ നിന്നുള്ള നിർദേശപ്രകാരം മാതാപിതാക്കൾ ഗൈനക്കോളജിസ്റ്റ് ഡോ. നിഖിൽ ദാത്തറിനെ സമീപിക്കുകയും അദ്ദേഹം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പീഡനത്തിനും കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമത്തിനും കേസ് എടുത്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ശ്രീരംഗ് നാദ്ഗൗഡ പറഞ്ഞു.
കുടുംബത്തിന് പരിചയമുള്ളയാളാണ് പീഡിപ്പിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രസവത്തിലേക്കു നീങ്ങാനുള്ള ആരോഗ്യസ്ഥിതി പെൺകുട്ടിക്കില്ലെന്ന വിലയിരുത്തലിൽ ഗൈനക്കോളജിസ്റ്റിന്റെ നിർദേശപ്രകാരമാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി (എംടിപി) ആക്ട് പ്രകാരം 20 ആഴ്ച വരെയുള്ള ഭ്രൂണമേ ഗർഭഛിദ്രത്തിന് വിധേയമാക്കാനാവൂ.
സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളും ഗൈനക്കോളജിസ്റ്റും പറഞ്ഞു. ചണ്ഡിഗഡിലെ പത്തുവയസ്സുകാരിയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി തള്ളി രണ്ടാഴ്ച പിന്നിടുമ്പോഴാണ് സമാനമായ കേസിൽ പുതിയ ഹര്‍ജി സുപ്രീംകോടതി മുമ്പാകെ എത്തുന്നത്. പത്തുവയസ്സുകാരിയുടെ ജീവന്‍ അപകടത്തിലാവുമെന്ന വിലയിരുത്തലിലാണ് എട്ടുമാസമായ ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷ നേരത്തേ സുപ്രീംകോടതി തള്ളിയത്.