ചിന്നക്കനാലിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ എസ്റ്റേറ്റ് മാനേജരെ റിമാൻഡ് ചെയ്തു. എസ്റ്റേറ്റിൽ നിന്ന് സോളാർ പാനലുകൾ, ബാറ്ററി, ഇൻവെർട്ടറുകൾ എന്നിവ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എസ്റ്റേറ്റ് ഉടമ ടിസിൻ തച്ചങ്കിരിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
വ്യാഴാഴ്ച രാവിലെയാണ് ചിന്നക്കനാലിലെ തച്ചങ്കിരി എസ്റ്റേറ്റിന്റെ കവാടത്തോട് ചേർന്ന് പിടിയാനയുടെ ജഡം കണ്ടെത്തിയത്. വന്യജീവികളെ പ്രതിരോധിക്കാൻ, സ്ഥാപിച്ച സൗരോർജ വേലിയിൽ വായ്ഭാഗം കുരുങ്ങിയ നിലയിലായിരുന്നു ജഡം. വൈദ്യുതാഘാതമേറ്റാണ് ആനയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതോടെ എസ്റ്റേറ്റ് സൂപ്പർ വൈസർ പാറത്തോട് ഷിജോയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഷിജോയെ റിമാൻഡ് ചെയ്തു. എസ്റ്റേറ്റ് ഉടമ ടിസിൻ തച്ചങ്കിരിയും കേസിൽ പ്രതിയാണ്.
വന്യജീവി സരംക്ഷണ നിയമപ്രകാരമാണ് ഇരുവർക്കെതിരെയും കേസെടുത്തത്. സോളാർ ബാറ്ററിയിൽ നിന്നും ഡിസി വൈദ്യുതി 30 സെക്കന്റ് ഇടവിട്ട് പ്രവഹിപ്പിക്കുന്ന സംവിധാനമാണ് സൗരോർജ വൈദ്യുതി വേലികളിലേത്. മൃഗങ്ങൾ വേലിയിൽ സ്പർശിച്ചാലുടൻ ചെറിയ ഷോക്കേൽക്കുകയും തുടർന്ന് വൈദ്യുതിപ്രവാഹം നിലയ്ക്കും. നിശ്ചിത സമയത്തിന് ശേഷമാണ് വീണ്ടും വൈദ്യുതി കമ്പികളിലൂടെ പ്രവഹിക്കുക. എന്നാൽ തച്ചങ്കിരി എസ്റ്റേറ്റിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ വോൾട്ടേജ് കൂടിയ എസി വൈദ്യുതിയാണ് തുടർച്ചയായി പ്രവഹിപ്പിച്ചത്. ഇതാണ് കാട്ടാനയുടെ ജീവനെടുത്ത അപകടത്തിന് ഇടയാക്കിയത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ഇതിന്റെ റിപ്പോർട്ടും വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.