മുൻ ഡെപ്യൂട്ടി സഹകരണ റജിസ്ട്രാർ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ബന്ധുക്കൾ തളിപ്പറമ്പിലെത്തി. ബാലകൃഷ്ണന്റെ സഹോദരൻ കുഞ്ഞിരാമന്റെ മക്കളാണ് തളിപ്പറമ്പിലെത്തിയത്. കേസിനെക്കുറിച്ച് കൂടുതല്‍ പഠിച്ചശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.
മരിച്ച ബാലകൃഷ്ണന്റെ സഹോദരൻ രമേശൻ ഒഴികെയുളള അടുത്ത ബന്ധുക്കളെല്ലാം മറ്റ് ജില്ലകളിലും കേരളത്തിന് പുറത്തും വിദേശത്തുമാണ് താമസം. നാട്ടുകാർ രൂപീകരിച്ച ജനകീയ ആക്ഷൻ കമ്മറ്റിയാണ് കേസ് നടത്തി വരുന്നത്. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്തുന്ന മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതും ആക്ഷൻ കമ്മറ്റി അംഗങ്ങളുടെ ഇടപെടലുമാണ് ഇപ്പോൾ ബന്ധുക്കളെ തളിപ്പറമ്പിലെത്തിച്ചത്. തിരുവനന്തപുരത്ത് താമസിക്കുന്ന ബീന രഘു, ചിക്കാഗോയിൽ താമസിക്കുന്ന സഹോദരി ചിത്ര കൃഷ്ണകുമാർ എന്നിവരാണ് നാട്ടിലെത്തിയിരിക്കുന്നത്. ഇവർ ഭൂമി സന്ദർശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കണ്ണൂർ പരിയാരത്തുള്ള ആറേക്കർ ഭൂമിയും തിരുവനന്തപുരം പേട്ടയിലുള്ള വീടും സ്ഥലവും പയ്യന്നൂരിലെ അഭിഭാഷകയായ കെ വി ശൈലജയുടെ നേതൃത്വത്തിൽ തട്ടിയെടുത്തെന്നാണ് കേസ്.