കോഴിക്കോട് മുക്കത്ത് മദ്രസയിൽ പതിനാലുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ സംഭവത്തിൽ പ്രതിക്കായി പുതിയ അന്വേഷണസംഘം കൊല്ലത്തെത്തി. ഇയാൾ പരവൂരിൽ തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം. റാഷിദെന്ന് പരിചയപ്പെടുത്തിയ യുവാവിനെ മദ്രസയിലേയ്ക്ക് അയച്ചതായിപ്പറയുന്ന കൊല്ലത്തെ അധ്യാപകനെ പൊലീസ് ചോദ്യം ചെയ്തു.
പ്രതിയെന്ന് കരുതുന്ന യുവാവ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതിന്റെ അടുത്തദിവസം പുലർച്ചെ മുക്കത്ത് നിന്ന് രക്ഷപ്പെട്ടു. വൈകിട്ടോടെ കൊല്ലത്തെത്തി. മൊബൈൽ സിഗ്നൽ പിന്തുടർന്ന് പിന്നാലെ പൊലീസും. രണ്ട് ദിവസം പരവൂരിലെ മൊബൈൽ ടവർ പരിധിയിൽ യുവാവിന്റെ ഫോൺ സിഗ്നൽ ലഭിച്ചു. അടുത്തദിവസം ഫോൺ നിശ്ചലമായി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് യുവാവ് മാറിയെന്നാണ് നിഗമനം. ഉപയോഗിച്ചിരുന്ന നമ്പർ സ്വന്തം പേരിലുള്ളതല്ലെന്ന് തെളിഞ്ഞു. രേഖയിലുള്ള ആളെ ചോദ്യം ചെയ്തെങ്കിലും യുവാവിനെ അറിയില്ലെന്ന നിലപാടിലായിരുന്നു. നാട്ടുകാർ നൽകിയ വിവരമനുസരിച്ച് മദ്രസിയിൽ റാഷിദെന്ന് പരിചയപ്പെടുത്തി എത്തിയ യുവാവ് സമാന പീഡനങ്ങളിലുൾപ്പെട്ട വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞു. പ്രതി പിടിയിലാകും വരെ കൊല്ലത്ത് തങ്ങുന്നതിനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. യുവാവിനെ മദ്രസയിൽ താമസിപ്പിച്ചതിലും തുടർന്നുള്ള അധികൃതരുടെ ഇടപെടലിലും വീഴ്ചയുണ്ടായെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മദ്രസ നടത്തിപ്പുകാരെയും യുവാവിനെ മദ്രസിയിലേയ്ക്ക് പരിചയപ്പെടുത്തിയതായി പറയുന്ന കൊല്ലത്തെ അധ്യാപകനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.