മുൻ ഡപ്യൂട്ടി സഹകരണ റജിസ്ട്രാറായിരുന്ന ബാലകൃഷ്ണന്റെ ഭൂമിയിൽനിന്ന് മരംമുറിച്ച കച്ചവടക്കാരനെ അഭിഭാഷക കെ.വി.ശൈലജ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. ബാലകൃഷ്ണന്റെ സഹോദരൻ രമേശനിൽ നിന്ന് മരം വാങ്ങിയ കച്ചവടക്കാരനെയാണ് തന്റെ സ്ഥലമാണെന്ന് പറഞ്ഞ് ശൈലജ ഭീഷണിപ്പെടുത്തിയത്. പിന്നീട് പൊലീസ് സഹായത്താൽ ശൈലജ ഈ മരങ്ങൾ മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു.
വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത പരിയാരത്തുള്ള ഭൂമിയിലെ മരക്കച്ചവടവുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ഭൂമിയിലെ മരങ്ങൾ ബാലകൃഷ്ണന്റെ സഹോദരൻ രമേശൻ വിൽപന നടത്തിയിരുന്നു. ഇതറിഞ്ഞ ശൈലജ മരം വാങ്ങിയ ആളെ ഭീഷണിപ്പെടുത്തുകയായിരുന്നു. രമേശനെ പൊലീസിന് പിടിച്ചു കൊടുക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു.
മരം മുറിച്ചതിന് ശൈലജ പരിയാരം പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസെത്തിയതോടെ മരം വാങ്ങിയ ആൾ മരം മുറിക്കുന്നതെ നിറുത്തിവച്ചു. പിന്നീട് ഈ മരങ്ങൾ ശൈലജ മറിച്ച് വിൽക്കുകയായിരുന്നു. നിലവിൽ ശൈലജയും ഭർത്താവ് കൃഷ്ണകുമാറും
ഒളിവിൽ കഴിയുകകയാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
അതേസമയം ശൈലജയെ ബാർകൗൺസിലിൽനിന്ന് പുറത്താക്കണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.