വീണ്ടും ഏതോ ജീവൻ കടൽ കവർന്നിരിക്കുന്നു. ചെറായി ബീച്ചിലേക്കു മിന്നൽവേഗത്തിൽ കുതിച്ച പൊലീസ് വാഹനങ്ങളും ടെലിവിഷൻ ചാനൽ വാനുകളും കണ്ടതോടെ നാട്ടുകാരിൽ പലരും മനസ്സിൽ കുറിച്ചത് ഇതായിരുന്നു. എന്നാൽ യുവതി കുത്തേറ്റു മരിച്ച വാർത്ത കേട്ടതോടെ എല്ലാവരും ഞെട്ടി.
സംസ്ഥാനത്തെ തന്നെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ഇടദിവസങ്ങളിൽ കാര്യമായ ആൾത്തിരക്കോ മറ്റു ബഹളങ്ങളോ ഇല്ലാത്ത സ്ഥലമാണു ചെറായി ബീച്ച്. എന്നാൽ ആക്രമണവാർത്ത പരന്നതോടെ അൽപസമയത്തിനുള്ളിൽ കടൽത്തീരം ജനസമുദ്രമായി.
സാധാരണ വിനോദസഞ്ചാരികൾ തിരമാലകളിൽപ്പെട്ടുള്ള അപകടങ്ങൾ സംഭവിക്കുന്ന വേളയിലാണ് ഇത്തരത്തിൽ ബീച്ചും പരിസരവും മുൾമുനയിലാകാറുള്ളത്. നാട്ടുകാരിൽ പലരും ഞൊടിയിടയിൽ സ്ഥലത്തെത്തിയെങ്കിലും ആരെയും കാണാതായതോടെ ആകെ ആശയക്കുഴപ്പമായി.
കുത്തേറ്റ യുവതിയെ മിനിറ്റുകൾക്കുള്ളിൽത്തന്നെ ബീച്ചിൽനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. റിസോർട്ടിന്റെ മുൻവശത്തെ പോർച്ചിന്റെ തറയിലെ ചോരപ്പാടുകൾ മാത്രമായിരുന്നു സ്ഥലത്ത് അവശേഷിച്ചിരുന്നത്.ഇതോടെ ആരാണു കുത്തിയതെന്ന അന്വേഷണത്തിലായി നാട്ടുകാർ. അവരുടെ സഹായത്തോടെ പ്രതി സമീപപ്രദേശത്തു നിന്നുതന്നെ പൊലീസിന്റെ വലയിലാവുകയും ചെയ്തു.