നിക്ഷേപ തട്ടിപ്പ് നടത്തി 40 കോടി രൂപയുമായി മുങ്ങിയ തിരൂർ തുഞ്ചത്ത് ജ്വല്ലേഴ്സിന്റെ എം.ഡി. അറസ്റ്റിൽ.തുഞ്ചത്ത് ജ്വല്ലേഴ്സ് എന്ന പേരിൽ എടപ്പാളിലും തിരൂരിലും സ്ഥാപനങ്ങൾ ആരംഭിച്ച് നിക്ഷേപകരേയും ഇടനിലക്കാരെയും വഞ്ചിച്ചെന്ന പരാതിയിലാണ് സ്ഥാപമ ഉടമയായ മുതേരി ജയചന്ദ്രനെ അറസ്റ്റുചെയ്തത്.
2016 ജൂലൈ 15 നാണ് 40കോടിരൂപയുമായി തുഞ്ചത്ത് ജ്വല്ലേഴ്സ് എം.ഡി ജയചന്ദ്രൻ മുങ്ങിയത്.ഇതോടെ ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ച എഴുന്നോറോളം ഏജന്റുമാരുടെ ജീവിതം കടക്കെണിയിലായി. വിലകുറച്ച് സ്വർണവും നിക്ഷേപത്തിന് ഉയർന്ന ലാഭവിഹിതവും നൽകാമെന്നുപറഞ്ഞായിരുന്നു തട്ടിപ്പ്.നിക്ഷേപകർക്ക് പണം തിരിച്ചുനൽകേണ്ട കാലാവധി ആയപ്പോഴാണ് സ്ഥാപനം പൂട്ടി ഉടമ നാടുവിട്ടത്.ഒരു വർഷം കഴിഞ്ഞിട്ടും പ്രതിയ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഏജന്റുമാരിൽ നിന്നുണ്ടായത്.തിരൂർ സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ വച്ച് ജയചന്ദ്രൻ പിടിയിലാവുന്നത്.
ഇത്രയും കാലം ബംഗളുരു,തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇടക്ക് നാട്ടിൽ എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.എം.ഡി മുങ്ങിയതോടെ 14 ഡയറക്ടർമാറും എം.ഡിക്കെതിരെ തിരിഞ്ഞു.15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലിസിന് ലഭിച്ച പരാതി.എന്നാൽ 40 കോടിരൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഡയറക്ടർമാർ പറയുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർമാരെ കൂടി ചോദ്യം ചെയ്ത് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലിസ് നീക്കം