പാലക്കാട് മുണ്ടൂരിൽ കാടുകയറ്റിയ കാട്ടാനകൾ ജനവാസ മേഖലയ്ക്ക് വീണ്ടും ഭീഷണിയായി. വനാതിർത്തിയോടു ചേർന്നു നിൽക്കുന്ന കാട്ടാനകൾ ഉൾക്കാട്ടിലേക്ക് നീങ്ങിയിട്ടില്ല. ഇന്നലെ രാത്രിയിൽ വ്യാപകമായി നെൽകൃഷി നശിപ്പിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ച രണ്ട് താപ്പാനകളുടെ സഹായത്തോടെ കൊമ്പന്മാരെ കാടുകയറ്റാനാകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ.
മുണ്ടൂരിലെ ഉൾവനത്തിലേക്ക് പോകാൻ മടികാട്ടുന്ന മൂന്നു കാട്ടാനകളെയും തുരത്തുവാനാണ് മുതുമല വന്യജീവി സാങ്കേതത്തിലെ താപ്പാനകളായ 17 വയസുകാരൻ ബൊമ്മനും 30 വയസുള്ള വസീമും എത്തിയത്. കഴിഞ്ഞ ഒരാഴ്ചയിലധികം നാടുചുറ്റിയ കാട്ടാനകളെ ഇന്നലെ വനപാലകർ കാടുകയറ്റി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തിരിച്ചിറങ്ങുകയായിരുന്നു. കയ്യറയിലും സമീപ സ്ഥലങ്ങളിലുമാണ് കാട്ടാനകളുടെ സഞ്ചാരം.
ഒറ്റ രാത്രികൊണ്ട് നാൽപത് ഹെക്ടറിലെ കതിരിട്ട നെൽച്ചെടികളാണ് ചവിട്ടിമെതിച്ചത്. മുണ്ടൂരിന് പുറമേ മലമ്പുഴ , കഞ്ചിക്കോട് മേഖലകളിലും കാട്ടാന ശല്യം പതിവാണ്.
കാട്ടാനകൾ ഇവിടെ നിന്നാൽ ഇത് ജനവാസമേഖല. കാട്ടാനകൾ ഇവിടേക്ക് മാറിയാൽ ഇത് വനമേഖല. മനുഷ്യൻ അതിരിട്ട കല്ലുകൾ നോക്കിയല്ല കാട്ടാനകളുടെ സഞ്ചാരം.