മലപ്പുറം വണ്ടൂരിൽ കോഴിമാലിന്യം തളളി രക്ഷപ്പെടുന്നതിനിടെ പിടിയിലായ നാലു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എന്നാൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തളളാനെത്തുന്ന വാഹനങ്ങൾക്ക് വഴി കാട്ടുന്ന ഏജന്റുമാരെ അറസ്റ്റു ചെയ്യാനായില്ല. നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കിടെ പാണ്ടിക്കാട്ടെ സംസ്ഥാന പാതയോരത്ത് ഇന്ന് പുലർച്ചെയും കോഴിമാലിന്യം തളളി.
അനുമതിയില്ലാതെ സ്വകാര്യഭൂമിയിൽ മാലിന്യം തളളി രക്ഷപ്പെടാനുളള നീക്കത്തിനിടെ പിടിയിലായ പെരിന്തൽമണ്ണ പളളിക്കുന്ന് ബംഗ്ലാവിൽ റഷീദ്, കിഴക്കേക്കര മുഹമ്മദ് മുസ്തഫ, അരീപ്ര തവളേങ്ങൽ മുഹമ്മദ് ഫഹദ്, പളളിയാലിൽ അമീര്‍ എന്നിവരേയാണ് പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രദേശത്ത് കുന്നുകൂടിയ കോഴിമാലിന്യം പൊലീസിന്റെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
ജലമലിനീകരണ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഏജന്റുമാരായി പ്രവർത്തിക്കുന്ന നിലമ്പൂർ പാടിക്കുന്ന് ചക്കിപ്പറമ്പൻ അഷ്റഫ്, എടവണ്ണ സ്വദേശികളായ അൻവർ, ജാഫർ തുടങ്ങി അഞ്ചു പേരെ കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.
പാണ്ടിക്കാടിനടുത്ത വെളളോട്ടുപാറയിലും മഞ്ചേരി മരത്താണിയിലും സംസ്ഥാനപാതയോരത്ത് മാലിന്യം തളളിയതും ഇതേ സംഘവുമായി ബന്ധമുളളവരാണന്ന് സംശയിക്കുന്നു.