തൊടുപുഴക്കു സമീപം ഉടുന്പന്നൂർ അമയപ്രയിൽ യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമയപ്ര സ്വദേശി വിഷ്ണുവാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
ഉടുമ്പന്നൂരിലെ ഇറച്ചിക്കടയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട വിഷ്ണു. ഇന്ന് പുലർച്ചെ നാലിനാണ് വിഷ്ണുവിന്റെ മൃതദേഹം വാടക വീട്ടിൽ കണ്ടെത്തിയത്. കടയുടമ ജോയിയുടെ അമയപ്രയിലുള്ള വീട്ടിലാണ് വിഷ്ണു താമസിച്ചിരുന്നത്. പുലർച്ചെ ജോയി വിഷ്ണുവിനെ കൂട്ടികൊണ്ടു പോകാൻ എത്തിയപ്പോളാണ് മൃതദേഹം കണ്ടത്.
നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഫൊറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിഷ്ണു ഉൾപ്പെട്ട സംഘം സ്ഥിരമായി മദ്യപാനവും കഞ്ചാവ് ഉപയോഗവും നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇത്തരത്തിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉടുമ്പന്നൂർ ടൗണിൽ വിഷ്ണുവും മറ്റു ചിലരുമായി സംഘട്ടനമുണ്ടായി. ഇതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.