ജാഗ്രത കർശനമാക്കുമ്പോഴും, രാജ്യത്ത് കൊലയാളി ഗെയിമിന് കൂടുതൽ ഇരകൾ. ഇന്ന് പുറത്തുവന്ന രണ്ട് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കുറ്റപത്രത്തിൽ ആദ്യം. ഒന്ന്, - മഹാരാഷ്ട്രയിൽ ബ്ലൂ വെയ്ൽ ചലഞ്ച് ഏറ്റെടുത്ത് വീടുവിട്ടിറങ്ങിയ കൗമാരക്കാരനെ പൊലീസ് കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ചു. രണ്ടാമത്തെ സംഭവം മധ്യപ്രദേശിലാണ്. ബ്ലൂ വെയ്ൽ ചലഞ്ച് ഏറ്റെടുത്ത് സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാനൊരുങ്ങിയ വിദ്യാർഥിയെ അത്ഭുകരമായി രക്ഷപെടുത്തി.
മുബൈയില്‍ പതിനാലുകാരൻ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിമരിച്ചത് ബ്ലൂവെയ്ൽ ചലഞ്ചിന്റെ ഭാഗമാണോയെന്ന് അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് ഞെട്ടിപ്പിക്കുന്ന വാർത്തകൾ പിന്നേയും പുറത്തുവരുന്നത്. ഇത്തവണത്തെ ഇര മഹാരാഷ്ട്ര സോലാപൂരിൽനിന്നാണ്. പതിനാലുകാരനായ സുധീർ ബോസലേ, ഗെയിമിൻറെ പിടിയിലമർന്ന് സോലാപൂരിൽനിന്ന് ഒറ്റയ്ക്ക് യാത്രതിരിച്ചു. വീട്ടുകാരെയും കൂട്ടുകാരെയും അറിയിക്കാതെ ഓൺലൈൻ കൊലയാളി ഗെയിമിന്റെ ടാസ്ക് പൂർത്തിയാക്കുകയായിരുന്നു ഈ വിദ്യാർഥിയുടെ ലക്ഷ്യം. ബസിലാണ് വിദ്യാർഥി യാത്ര ആരംഭിച്ചത്.
അതേസമയം, കുട്ടിയെ കാണാനില്ലെന്നുകാട്ടി, സ്കൂൾ അധ്യാപകനായ കുട്ടിയുടെ പിതാവുനൽകിയ പരാതിപരിശോധിച്ച പൊലീസ് മൊബൽഫോൺ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു. ഒരുദിവസത്തിന് ശേഷം, വിദ്യാർഥിയെ പൂണെയില്‍നിന്ന് പൊലീസ് കണ്ടെത്തി. പുണെയിലെ ഭിഗ്വാൻ ബസ് സ്റ്റാൻഡിൽവന്നിറങ്ങിയ വിദ്യാർഥിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം വീട്ടുകാരെ വിളിച്ചുവരുത്തി അവർക്ക് കുട്ടിയെ കൈമാറി. ഗെയിമിൻറെ ടാസ്ക് പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യമെന്ന് സുധീർ ബോസലേ സമ്മതിച്ചതായും, കുട്ടിയുടെ മറ്റ് കൂട്ടുകാർ ആരെങ്കിലും കൊലയാളി ഗെയിമിന് അടിമപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും അസിസ്റ്റൻറ് പൊലീസ് ഇൻസ്പെക്ടർ നീൽകാന്ത് റാത്തോഡ് പറഞ്ഞു.
മധ്യപ്രദേശിലെ ഇൻഡോറിലാണ് മറ്റൊരുസംഭവം അരങ്ങേറിയത്. ബ്ലൂവെയ്ൽ ഗെയിമിൻറെ ഒടുവിലത്തെ ചലഞ്ചായ 'ആത്മഹത്യ' പൂർത്തിയാക്കാൻ ശ്രമിച്ചത് ഏഴാംക്ലാസ് വിദ്യാർഥി. വിദ്യാർഥി പഠിക്കുന്ന ചമേലി ദേവി പബ്ലിക് സ്കൂളിലെ കെട്ടിടത്തിൻറെ മുകളില്‍നിന്ന് ചാടിമരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, കായികാധ്യപകൻറെയും വിദ്യർഥികളുടേയും തക്കസമയത്തെ ഇടപെടൽമൂലം, ഭാഗ്യംകൊണ്ടുമാത്രം ജീവൻ രക്ഷിക്കായനായി. സ്കൂളിൽ പതിവായുള്ള അസംബ്ലി അവസാനിച്ചശേഷം, കെട്ടിടത്തിന് മുകളിലേക്ക് കുട്ടി ഓടിക്കയറുകയായിരുന്നു.
മൂന്നാംനിലയിലെത്തിയ കുട്ടി, ജനാലവഴി പുറത്തേക്ക് ചാടാൻശ്രമിച്ചു. എന്നാൽ, വിദ്യാർഥി കെട്ടിടത്തിന് മുകളിലേക്ക്പോയതായി സഹപാഠികള്‍ കായികാധ്യാപകനെ അറിയിച്ചു. ഉടൻ, പിന്നാലെയെത്തിയ അധ്യാപകൻ കുട്ടിയെ രക്ഷപെടുത്തി തിരികെയിറക്കി. കൊലയാളിഗെയിമൻറെ ചലഞ്ച് പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യെന്നും പിതാവിൻറെ ഫോൺ ഉപയോഗിച്ചാണ് ഗെയിം കളിക്കാറുള്ളതെന്നും, കൗൺസിലിങ്ങിന് ശേഷം കുട്ടി വെളിപ്പെടുത്തി. ഏഴാംക്ലാസുകാരൻറെ വെളിപ്പെടുത്തൽകേട്ട് ഞെട്ടിയ അധ്യാപകർ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമക്കിയശേഷം രക്ഷിതാക്കളെയും പൊലീസിനേയും വിവരമറിയിച്ചു.