പന്തളം പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ട പ്രതികളെ പിടികൂടാൻ പൊലീസിനായില്ല. ഇന്നലെ പുലർച്ചെ മുതൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല. ബൈക്ക് മോഷണക്കേസിലെ രണ്ട് പ്രതികളാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കബളിപ്പിച്ച് രക്ഷപെട്ടത്. സംഭവത്തില്‍ എഎസ്ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
ചെങ്ങന്നൂർ സ്വദേശി സുരേഷ്, കോഴഞ്ചേരി സ്വദേശി ഷിജു എന്നിവരാണ് ഇന്നലെ പുലർച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിയിട്ട ശേഷം ഓടിരക്ഷപെട്ടത്. പൊലീസുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ശുചിമുറിയില്‍ പോകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ച് ലോക്കപ്പ്തുറന്നുകൊടുത്ത പൊലീസുകാരെ കബളിപ്പിച്ചാണ് രണ്ടുപേരും രക്ഷപെട്ടത്.
കഴിഞ്ഞമാസമാണ് ആഡംബര ബൈക്ക് മോഷണസംഘത്തിലെ കണ്ണികളായ ഇരുവരേയും പൊലീസ് പിടികൂടിയത്. ഇരുവരും ജില്ലവിട്ടുപോയിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്. അന്തർസംസ്ഥാന ബൈക്ക് മോഷണസംഘത്തിലെ അംഗങ്ങളായ ഇവർക്ക് ആരോ സഹായം ഒരുക്കുന്നുണ്ടന്ന സംശയവും പൊലീസിനുണ്ട്. പന്തളം, അടൂർ, കൊടുമൺ, ആറൻമുള സ്റ്റേഷനുകളിലായി 14 കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്. ലഹരിമരുന്ന് സംഘവുമായും പ്രതികൾക്ക് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. പത്തനംതിട്ടയിൽ നിന്ന് കഴിഞ്ഞമാസം ഷാഡോ പൊലീസാണ് ഇരുവരേയും പിടികൂടിയത്.
പന്തളത്ത് നിന്ന് രണ്ട് ബൈക്കുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ഇവരെ കഴിഞ്ഞദിവസമാണ് പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി ഇരുപത്തഞ്ചിലധികം ആഡംബര ഇരുചക്രവാഹനങ്ങൾ ഇവർ മോഷ്ടിച്ചിരുന്നു.