മലപ്പുറം വേങ്ങരയിൽ പ്രവാസി യുവാവിനെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ക്വട്ടേഷൻ സംഘം പൊലിസിന്റെ പിടിയിൽ.സംഘത്തിലെ ഏഴുപേരിൽ അഞ്ചുപേരാണ് പിടിയിലായത്.വേങ്ങര സ്വദേശി അബ്ദുൽ മുനീറിനെ വിട്ടുകിട്ടാനായി സംഘം ആവശ്യപ്പെട്ടത് 25 ലക്ഷം രൂപയായിരുന്നു.
പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് പ്രവാസി യുവാവിനെ ഏഴംഗ ക്വട്ടേഷൻ സംഘം രണ്ടു ദിവസം മുൻപ് തട്ടികൊണ്ടുപോയത്.കാറും ഫോണും കവർച്ച ചെയ്തതിനുശേഷം ആളൊഴിഞ്ഞ പറമ്പിൽവച്ച് അബ്ദുൽ മുനീറിനെ മർദ്ദിച്ചു.തുടർന്ന് മുനീറിനെ വിട്ടുകിട്ടാൻ ഭാര്യയുടെ ഫോണിൽ വിളിച്ച് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പൊലിസിന് ലഭിച്ച പരാതിയിൻ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്. പണം കൈമാറാനാണെന്ന വ്യാജേന മുനീറിന്റെ ഭാര്യയെ സംഘം പറഞ്ഞ സ്ഥലത്തേക്ക് പൊലിസ് അയച്ചു.കൂടെ ബന്ധുവാണെന്ന് പറഞ്ഞ് ഒരു പൊലിസുകാരനും.
ഡി.വൈ.എസ്.പി. ,സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മൂന്നിടങ്ങളിൽ നിന്നായി പ്രതികളുടെനീക്കം നിരീക്ഷിച്ചു.തുടർന്ന് അഞ്ചുപേരെ പിടികൂടി
അഞ്ചുപേർ പിടിയിലായതോടെ അവശേഷിച്ച സംഘം മുനീറിനെ മർദിച്ച് അവശനാക്കിയശേഷം കോട്ടപടിയിൽ ഉപേക്ഷിച്ചു.പണവുമായി ഭാര്യയും കുഞ്ഞുമെത്തിയാൽ ഇവരെ കൂടി ബന്ധികളാക്കി കൂടുതൽ പണം തട്ടാനായിരുന്നു പദ്ധതി.സംഘത്തിലെ രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി.