ഗോഡൗണുകളിൽ നിന്ന് ലോഡു കണക്കിന് മലഞ്ചരക്ക് സാധനങ്ങൾ കൊളളയടിക്കുന്ന അഞ്ചംഗസംഘം മലപ്പുറം മഞ്ചേരിയിൽ പൊലീസ് പിടിയിലായി. മഞ്ചേരിയിലെ മൊബൈൽ കടയുടെ ഷട്ടർ തകർത്ത് കവർച്ച നടത്തിയതോടെയാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.
കാരക്കുന്നിലെ മോബൈൽഫോൺ കടയിലെ കൊളളക്ക് പിന്നാലെയാണ് അഞ്ചു പ്രതികളും വലയിലായത്. മലപ്പുറം വട്ടപ്പാറ സ്വദേശി കൊല്ലച്ചാലിൽ ശരത്, പടപ്പറമ്പ് കറുത്തേടത്ത് അബ്ദുൽ കരീം, ചെറുകുളമ്പ് വറ്റല്ലൂർ യാസർ അറാഫത്ത്, വെട്ടത്തൂര്‍ കോൾക്കളത്തിൽ മുഹമ്മദ് ഷാനിബ്, അരക്കുപറമ്പ് മാത്തോണി മുഹമ്മദ് സർഷാദ് എന്നിവരാണ് പിടിയിലായത്. വാടകക്കെടുത്ത ആഢംബരകാറിൽ സഞ്ചരിച്ചാണ് മോഷണം നടത്താനുളള സ്ഥലങ്ങൾ കണ്ടെത്തുക. മോഷണസാധനങ്ങൾ കടത്താനുളള ലോറികളും വാടകക്ക് എടുക്കുകയാണ് പതിവ്.
കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലായി നടന്ന 25ൽ അധികം മോഷണം നടത്തിയത് ഇതേ സംഘമാണന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. മോഷണമുതൽ തമിഴ്നാട്ടിലെത്തിച്ച് വിൽക്കുകയാണ് പതിവുരീതി. കിട്ടുന്ന പണം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആഘോഷമാക്കാനും ലഹരിവസ്തുക്കള്‍ വാങ്ങാനുമാണ് ഉപയോഗിക്കുന്നത്.