ഇന്റർനെറ്റ് കോളിലൂടെ പണംതട്ടിയ കേസിൽ മുൻ എംഎൽഎയും ബിജെപി നേതാവുമായ രാധേശ്യാമിന്റെ ചെറുമകൻ രാജസ്ഥാനിൽ അറസ്റ്റിൽ. അഴിമതി വിരുദ്ധ ബ്യൂറോയാണ് (എസിബി) സഹിൽ രാജ്പാലിനെ (31) അറസ്റ്റ് ചെയ്തത്. എസിബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സർക്കാർ ഉദ്യോഗസ്ഥരുടെ കേസ് ഒത്തുതീർപ്പാക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്.
പൊതുജനാരോഗ്യ എൻജിനീയറിങ് വിഭാഗത്തിലെ എൻജിനീയർമാരെയാണ് സഹിൽ സമീപിച്ചത്. ഇവരിൽനിന്ന് 1.5 ലക്ഷം ഇയാൾ വാങ്ങിയിട്ടുമുണ്ട്. ഇന്റർനെറ്റ് വഴി വ്യാജ കോളുകൾ വിളിച്ചു പണം തട്ടുന്നതു സംബന്ധിച്ച കേസ് രാജസ്ഥാനിൽ ആദ്യത്തേതാണെന്നും എസിബി ഐജി സച്ചിൻ മിത്തൽ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ഫെബ്രുവരി മുതൽ പൊലീസ് പ്രതിയുടെ പിന്നാലെയായിരുന്നു. ഒൻപതു രാജ്യങ്ങളിലെ ടെലികോം കമ്പനികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും മിത്തൽ അറിയിച്ചു.
ജയ്പൂരിലെ എംഎൽഎ ക്വാർട്ടേഴ്സിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമാന കേസുകളിൽ ഇയാൾക്കുള്ള പങ്കിനെ സംബന്ധിച്ചും ചോദ്യം ചെയ്യുന്നുണ്ടെന്ന് എസിബി എസ്പി തേജസ്വിനി ഗൗതം അറിയിച്ചു.