യുഎസ്സിൽനിന്നു തിരിച്ചെത്തിയ മകൻ അന്ധേരിയിലെ ഫ്ലാറ്റിൽ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയതായി പൊലീസ്. തന്റെ മരണത്തിനു മറ്റാരും ഉത്തരവാദിയല്ലെന്നാണ് അറുപത്തിമൂന്നുകാരി ആഷ സാഹ്നിയുടെ കുറിപ്പിലുള്ളതെന്ന് അന്വേഷണസംഘം അറിയിച്ചു.
നിരോധിക്കപ്പെട്ട കറൻസികളിലുള്ള അൻപതിനായിരം രൂപയുടെ കെട്ടും ഒഴിഞ്ഞ കുപ്പിയും ആത്‌മഹത്യാക്കുറിപ്പിനു സമീപത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. വിഷം കഴിച്ച് ജീവനൊടുക്കിയതാകാമെന്നാണു നിഗമനമെന്നും ലഭിച്ച വസ്തുക്കൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലോഖണ്ഡ്‌വാലയിലെ ബെൽസ്കോട്ട് ഹൗസിങ് സൊസൈറ്റിയിൽ യുഎസ്സിൽനിന്നു തിരികെയെത്തിയ മകൻ റിതുരാജ് കഴിഞ്ഞ ഞായറാഴ്ചയാണു കിടപ്പുമുറിയിൽ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയത്. ഏറെനേരം വിളിച്ചിട്ടു തുറക്കാതിരുന്നതിനെത്തുടർന്നു ഡ്യൂപ്ളിക്കേറ്റ് താക്കോൽ ഉണ്ടാക്കുന്നവരെ വിളിച്ചു പൂട്ടുപൊളിച്ച് അകത്തു കടന്നപ്പോഴാണ് അസ്ഥികൂടരൂപത്തിൽ അമ്മയെ കണ്ടെത്തിയത്.
മാസങ്ങളായി അമ്മയെക്കുറിച്ചു വിവരമില്ലാതെ വന്നതിനെത്തുടർന്ന് അന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഓൺലൈൻ വഴി പരാതി അയച്ചിരുന്നതായാണു റിതുരാജ് പറയുന്നത്. ഇതനുസരിച്ചു ഹൗസിങ് സൊസൈറ്റിയിൽ പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും താക്കോൽ ഇല്ലാത്തതിനാൽ തുറക്കാനാകാതെ മടങ്ങുകയായിരുന്നെന്നു സൂചനയുണ്ട്.