പൊലീസിനെയും സിനിമാ മേഖലയിലെ ചേരിപ്പോരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിലീപ് ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ യുക്തിഭദ്രമായി എതിർത്താണ് പുതിയ ജാമ്യാപേക്ഷ. ദിലീപിനെ ഇല്ലാതാക്കാൻ സിനിമാ മേഖയിൽ ഗൂഢാലോചന നടന്നെന്നും പൾസർ സുനിയുടെ സഹായത്തോടെ അവർ ആ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
ദിലീപിന്റെ പങ്കാളിത്തമുറപ്പിക്കാൻ പൊലീസ് നിരത്തുന്ന വാദങ്ങളെയെല്ലാം ഖണ്ഡിച്ചാണ് പുതിയ ജാമ്യാപേക്ഷ. ദിലീപിനെതിരെ പൊലീസ് നിരത്തുന്ന വാദങ്ങളെല്ലാം ആദ്യകുറ്റപത്രത്തിന് വിരുദ്ധമാണ്. ഗൂഢാലോന നടത്തിയത് ഒന്നുമുതൽ ആറുവരെ പ്രതികളെന്ന് ആദ്യ കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം സമ്പാദിക്കുകയായരുന്നു പ്രതികളുടെ ഉദ്ദേശ്യം. ഇതിനായാണ് തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയതെന്നും ആദ്യകുറ്റപത്രം പറയുന്നു. ഇത് പാടേ നിഷേധിച്ചാണ് ദിലീപിനുവേണ്ടിയാണ് ദൃശ്യങ്ങളെടുത്തതെന്ന് ഇപ്പോൾ പറയുന്നതെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
ദിലീപ് ഗൂഢാലോചന നടത്തിയാണ് ഇക്കാര്യം ചെയ്യിച്ചതെങ്കിൽ ദൃശ്യങ്ങളടങ്ങിയ ഫോൺ സ്വാഭാവികമായും ദിലീപിന് കൈമാറുമായിരുന്നു. എന്നാൽ ഇക്കാര്യം കണ്ടെത്താനായിട്ടില്ല. പൾസർ സുനി പറഞ്ഞപ്രകാരം ഫോൺ കണ്ടെത്താൻ ഇപ്പോഴും അന്വേഷണസംഘം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നാലുവർഷത്തിനിടെ നാലുവട്ടമാണ് ദിലീപും പൾസർസുനിയും തമ്മിൽ കണ്ടതെന്ന പൊലീസ് പറയുന്നു. ഇതിനിടെ ഫോണിൽ ബന്ധപ്പെട്ടതിനും തെളിവില്ല. ദിലീപിന്റെ ഫോൺ നമ്പർ പോലും പൾസർ സുനിയുടെ കൈവശമുണ്ടായിരുന്നില്ലെ. ഇതിനുവേണ്ടിയാണ് വിഷ്ണുമുഖേന നാദിർഷയെയും അപ്പുണ്ണിയെയും ബന്ധപ്പെട്ടത്. പൊലീസ് റിപ്പോർട്ടിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ക്വട്ടേഷൻ നൽകിയയാളുടെ ഫോൺ നമ്പർ ക്വട്ടേഷൻ ഏറ്റെടുത്തയാളുടെ പക്കലില്ലെന്നെ പൊലീസ് വാദം മണ്ടത്തരമാണെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞുവയ്ക്കുന്നു.