മലപ്പുറം വണ്ടൂർ കോഴിപ്പറമ്പിൽ അഞ്ചു പിക്കപ്പ് വാനുകളിൽ എത്തിച്ച കോഴി മാലിന്യം സ്വകാര്യഭൂമിയിൽ തളളിയ സംഘം പൊലീസ് പിടിയിൽ. രണ്ടു പിക്കപ്പ് ലോറികളും പിടികൂടി. വണ്ടൂര്‍ കോഴിപ്പറമ്പില്‍ കോഴി മാലിന്യം തള്ളുന്നത് വ്യാപകമായതോടെയാണ് പൊലീസ് രംഗത്തെത്തിയത്.
മലപ്പുറം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന കോഴി അവശിഷ്ടം ഒലിപ്പുറത്തെ സ്വകാര്യഭൂമിയിൽ തളളുമ്പോഴാണ് പുലർച്ചെ ഒന്നരയോടെ സംഘം നാട്ടുകാരുടെ പിടിയിലാവുന്നത്. രണ്ടു സ്വകാര്യവ്യക്തികളുടെ സ്ഥലത്താണ് മാലിന്യം തളളിയത്. രണ്ടു ലോഡ് മാലിന്യം തളളിയ ശേഷം വാനുകളുമായി നാലു പേർ രക്ഷപ്പെട്ടിരുന്നു. രണ്ടു ലോറികളിൽ നിന്ന് കോഴിമാലിന്യം നിറച്ച ചാക്കുകെട്ടുകൾ ഇറക്കുന്നതിനിടെ നാലംഗസംഘം പിടിയിലാവുകയായിരുന്നു.
മങ്കട അരീപ്ര സ്വദേശികളായ തവളേങ്ങൽ മുഹമ്മദ് ഫഹദ്, പളളിയാലിൽ അമീൻ, പെരിന്തൽമണ്ണ ബംഗ്ലാവിൽ റഷീദ്, കിഴക്കേക്കര മുസ്തഫ എന്നിവരാണ് പിടിയിലായത്. മാലിന്യം തളളാനെത്തിയ സംഘത്തിലെ പ്രാദേശിക ഏജന്റ് നിലമ്പൂർ പാടിക്കുന്ന് സ്വദേശി ചക്കിപ്പറമ്പൻ അഷ്റഫ് ഒാടി രക്ഷപ്പെട്ടു. ഏജന്റുമാരായ എടവണ്ണ സ്വദേശി അൻവർ, ജാഫർ എന്നിവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേ ഭൂമിയിൽ മൂന്നു മാസത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് മാലിന്യം തളളുന്നത്.
ഇതേ സമയം മഞ്ചേരിക്കടുത്ത് മരത്താണിയിൽ സംസ്ഥാനപാതയോരത്ത് മാലിന്യം തളളിയതും ഇതേ സംഘമാണന്ന് സംശയിക്കുന്നു.