യുഎസിൽനിന്നെത്തിയ മകൻ അന്ധേരി ലോഖണ്ഡ്‍വാലയിലെ ഫ്ലാറ്റിൽ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഹൗസിങ് സൊസൈറ്റി അധികൃതരും പൊലീസും ഉയർത്തുന്നതു വ്യത്യസ്ത വാദങ്ങൾ. ലോഖണ്ഡ്‌വാലയിലെ ആഡംബര സമുച്ചയമായ ബെൽസ്കോട് ഹൗസിങ് സൊസൈറ്റിയിൽ പത്താംനിലയിലെ ഫ്ലാറ്റിലാണു റിതുരാജ് സഹാനി അറുപത്തിമൂന്നുകാരിയായ അമ്മ ആഷ സഹാനിയുടെ അസ്ഥികൂടം ഞായറാഴ്ച കണ്ടെത്തിയത്.
തുറക്കാതിരുന്നതിനെത്തുടർന്നു ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉണ്ടാക്കുന്നവരെ വിളിച്ചു വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണു മകൻ അമ്മയുടെ അസ്ഥികൂടം കണ്ടത്. വാതിലിൽ മുട്ടിയിട്ടും പലവട്ടം വിളിച്ചിട്ടും അനക്കമില്ലാതെ വന്നതിനെത്തുടർന്ന് ആറുമാസം മുൻപു പൊലീസിനെ വിവരം അറിയിച്ചിരുന്നതായാണു ഹൗസിങ് സൊസൈറ്റി അധികൃതർ ഇപ്പോൾ പറയുന്നത്.
എന്നാൽ, ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണു പൊലീസിന്റെ മറുപടി. അമ്മയെക്കുറിച്ചു വിവരം ലഭിക്കുന്നില്ലെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി 2016 ഒക്ടോബർ 24ന് ഓഷിവാര പൊലീസിന് ഓൺലൈൻ വഴി പരാതി സമർപ്പിച്ചെന്നും പൊലീസ് അത് അവഗണിച്ചെന്നുമാണു മകൻ റിതുരാജിന്റെ വെളിപ്പെടുത്തൽ. അതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടികൾ പൊലീസ് സ്വീകരിച്ചതായി സ്ഥിരീകരണമില്ല.
2016 ഏപ്രിലിൽ ആണ് ആഷ സഹാനി ഹൗസിങ് സൊസൈറ്റിയിലെ പ്രതിമാസത്തുക അവസാനമായി അടച്ചത്. അതു മുടങ്ങിയപ്പോൾ നോട്ടിസുമായി പലവട്ടം പോയി. പ്രതികരണം ഇല്ലാതെ വന്നതിനെത്തുടർന്നാണ് ഇൗ വർഷം ഫെബ്രുവരിയിൽ പൊലീസിനെ അറിയിച്ചതെന്നാണു സൊസൈറ്റി അധികൃതർ പറയുന്നത്. മകൻ റിതുരാജിന്റെ ഫോൺ നമ്പർ ആരുടെ പക്കലും ഉണ്ടായിരുന്നില്ലെന്നും ഏറെ അന്വേഷിച്ചശേഷം ഹൗസിങ് സൊസൈറ്റിയിലെ ഒരംഗം ഇമെയിൽ വിലാസം കണ്ടെത്തി അദ്ദേഹത്തെ വിവരങ്ങൾ അറിയിച്ചെന്നും സൊസൈറ്റി അധികൃതർ പറഞ്ഞു.
മാസങ്ങളായി തനിക്ക് അമ്മയെ ഫോണിൽ കിട്ടാതെ വന്നതോടെയാണു കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓഷിവാര പൊലീസിന് ഓൺലൈൻ വഴി പരാതി നൽകിയതെന്നാണു മകന്റെ അവകാശവാദം. വൃദ്ധസദനത്തിലേക്കു മാറാൻ ആലോചിക്കുന്നതായി അമ്മ സൂചിപ്പിച്ചിരുന്നെങ്കിലും കൃത്യമായ വിശദാംശങ്ങൾ അറിയിച്ചിരുന്നില്ലെന്നാണു റിതുരാജ് പറയുന്നത്.
അതേസമയം, മാസങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹം നേരിട്ടെത്തിയോ മുംബൈയിലെ ബന്ധുക്കളോ പരിചയക്കാരോ മുഖേനയോ അമ്മയെക്കുറിച്ച് അന്വേഷിക്കാതിരുന്നതു ദുരൂഹതയുണർത്തുന്നു. പത്താം നിലയിലെ ഒരു മൂലയിലാണ് ആഷ സഹാനിയുടെ ഫ്ലാറ്റ്. ഇതിനോടു ചേർന്നുള്ള അടച്ചിട്ടിരുന്ന ഫ്ലാറ്റും ഇവരുടേതുതന്നെയാണ്. ഒറ്റപ്പെട്ട ഭാഗത്താണു ഫ്ലാറ്റ് എന്നതായിരിക്കണം നേരത്തേ സംഭവം പുറത്തറിയാതിരിക്കാൻ കാരണമെന്നു കരുതുന്നു.
ഫ്ലാറ്റ് സമുച്ചയത്തോടു ചേർന്നു മാലിന്യമൊഴുകുന്ന ഓടയുണ്ട്. അതിൽനിന്നു ദുർഗന്ധമുയരാറുമുണ്ട്. അതുകൊണ്ടാവാം മൃതദേഹം അഴുകിയതിന്റെ ദുർഗന്ധം നേരത്തേ സമീപവാസികൾ ശ്രദ്ധിക്കാതെ പോയത്. മൃതദേഹം കണ്ടെത്തിയ ഫ്ലാറ്റിന്റെ ജനാലകൾ തുറന്നുകിടന്നത് അകത്തുനിന്നുള്ള ദുർഗന്ധം മറ്റു ഫ്ലാറ്റുകളിലേക്കു കൂടുതലായി പരക്കാതിരിക്കാൻ ഒരു കാരണമായേക്കാമെന്നും പൊലീസ് അനുമാനിക്കുന്നു. വാതിൽ അകത്തുനിന്നു പൂട്ടിയിരുന്നതിനാൽ കൊലപാതക സാധ്യതയില്ലെന്നും വിശദ അന്വേഷണത്തിന് അസ്ഥികൂടം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.