ചികിൽസ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ച കേസിൽ ആശുപത്രികളുടേത് ഗുരുതരവീഴ്ചയെന്ന് അന്വേഷണ സംഘം. മുരുകനെ ആദ്യമെത്തിച്ച കൊല്ലം മെഡിട്രീന - മെഡിസിറ്റി ആശുപത്രികളിൽ ഒരിടത്തു പോലും രോഗിയെ ആംബുലൻസിനുള്ളിൽ കയറി പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ലെന്ന് അന്വേഷണം സംഘം കണ്ടെത്തി. ആശുപത്രികളുടെ അനാസ്ഥ വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ മനോരമ ന്യസിന് ലഭിച്ചു.
സ്വകാര്യാശുപത്രികളുടെ ക്രുരമായ സമീപനം കൊണ്ട് തമിഴ്നാട്ടുകാരൻ മുരുകന് ജീവൻ നഷ്ടമായ കേസിൽ പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ആരോപണം നേരിടുന്ന ആശുപത്രിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരിക്കുന്ന ഈ സി.സി.ടി.വി ദൃശ്യങ്ങൾ ഡോക്ടർമാരുടെ അനാസ്ഥ വ്യക്തമാക്കുന്നതാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
മുരുകനേ രാത്രി 11.39ന് എത്തിച്ച കൊല്ലം മെഡിസിറ്റി മെഡിക്കൽ കോളജിലും അതിന് മുൻപ് കൊണ്ടു പോയ മെഡിട്രീന ആശുപത്രിയിലും രോഗിയെ പരിഗണിക്കേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ആംബുലൻസിന് പുറത്ത് വന്ന ഡോക്ടർ അതിനുള്ളിൽ പോലും കയറാതേ രോഗിയെ നോക്കി മടങ്ങി പോവുന്നതാണ് സി.സി.ടി,വി ദൃശ്യങ്ങളിലുള്ളത്.
കൊല്ലം അസീസ്യ ആശുപത്രിയിലേക്ക് രോഗിയേ കയറ്റിയെങ്കിലും ഒരു ശുശ്രൂഷയും കൊടുക്കാതെ പറഞ്ഞുവിട്ടുവെന്ന് പൊലീസിന് ബോധ്യപ്പെട്ടു. കൊല്ലം മെഡിസിറ്റി ,മെഡിട്രീന,അസീസ്യ ആശുപത്രികൾ കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളജ് , എസ്.യൂ.ടി എന്നിവിടങ്ങളിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു.
ക്രിമിനൽ ചട്ടം 91 അനുസരിച്ച് കൊട്ടിയം സി.ഐയ്ക്ക് മുന്നിൽ ഹാജരാവാൻ അഞ്ച് ആശുപത്രി അധികൃതർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ന്യൂറോ സർജനുള്ള ആശുപത്രികളിൽ വെൻിലേറ്റർ ഇല്ലായിരുന്നുവെന്ന വാദം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. വെൻിലേറ്ററിൽ കിടന്ന എല്ലാ രോഗികളുടെയും വിശദാംശങ്ങൾ സ്വകാര്യാശുപത്രികളോട് ഹാജരാക്കാൻ പൊലീസ് നിർദേശിച്ചു.