പാലോട്ടെ ആദിവാസി ഊരുകളിലെ ഉയരുന്ന ആത്മഹത്യക്കണക്കുകള്‍ അതീവഗൗരവതരമെന്നും അടിയന്തരമായി അന്വേഷിച്ച് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. എ.പി.അനില്‍കുമാറാണ് ചോദ്യോത്തരവേളയില്‍ വിഷയം അവതരിപ്പിച്ചത്. 2012നുശേഷം 45 ആദിവാസികള്‍ ആത്മഹത്യ ചെയ്തതായി മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. പാലോട് സ്റ്റേഷൻ പരിധിയിലെ ആദിവാസി ഊരുകളിൽ മാത്രം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 35 പേരാണ് ജീവനൊടുക്കിയത്. ഇവരിലേറെയും 15 നും മുപ്പത്തഞ്ചിനുമിടയിൽ പ്രായമുള്ളവരാണ്. അമിത മദ്യപാനാസക്തിയും കാരണമായുണ്ടാകുന്ന വിഷാദവും ആത്മഹത്യാനിരക്ക് ഉയർത്തുന്നതായാണ് നിഗമനം.
പാലോടിനടുത്തുള്ള ഞാറനീലി ആദിവാസിക്കോളനിയിൽ 17 കാരിയുടെ ജീവിതം എരിഞ്ഞടങ്ങിയിട്ട് ഏഴുദിവസം മാത്രം. അച്ഛനും അമ്മയും ശാസിച്ചപ്പോൾ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി മോഹങ്ങൾ ഒരു മുഴം കയറിലൊടുക്കി. തൊട്ടപ്പുറത്തെ വീട്ടിൽ ചിതയെരിഞ്ഞിട്ട് 21 ദിവസം. അതിനുമപ്പുറത്ത് മല്ലൻകാണിയും ഗോമതിയും മകന്റെ ഒാർമ്മകളിൽ നെടുവീർപ്പെടുന്നു.
അമിത മദ്യപാനാസക്തി കാരണം പുരുഷന്മാർക്ക് ആത്മഹത്യാ പ്രവണതയേറുമ്പോൾ സ്ത്രീകളും വിഷാദത്തിനടിമകളാകുന്നു. അടുത്ത ചിതയൊരുങ്ങുന്നത് ആരുടെ മുറ്റത്തെന്ന ഭീതിയിലാണ് ആദിവാസി ഊരുകൾ അതൊഴിവാക്കണമെങ്കിൽ കൗൺസിലിങ്ങടക്കമുള്ള ബോധവത്കരണ ശ്രമങ്ങൾ ഉടൻ ഉണ്ടായേ തീരൂ