യുഎസിൽ നിന്നെത്തിയ മകൻ അന്ധേരി ലോഖണ്ഡ്‍വാലയിലെ ഫ്ലാറ്റിൽ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ വ്യത്യസ്ത വാദങ്ങളുമായി പൊലീസും ഹൗസിങ് സൊസൈറ്റിയും. ആഡംബര സമുച്ചയമായ ബെൽസ്കോട് ഹൗസിങ് സൊസൈറ്റിയിൽ പത്താംനിലയിലെ ഫ്ലാറ്റിലാണ് ഋതുരാജ് സഹാനി അമ്മ ആഷ സഹാനി(63)യുടെ അസ്ഥികൂടം ഞായറാഴ്ച കണ്ടെത്തിയത്. പൂട്ടിയിരുന്ന ഫ്ലാറ്റ് ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ചു തുറക്കുകയായിരുന്നു.
ആഷ സഹാനിയുടെ ആദ്യ വിവാഹത്തിലെ മകനാണ് ഋതുരാജ്. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാളും ഭാര്യയും 20 വർഷമായി യുഎസിലാണ്. വർഷത്തിൽ ഒരിക്കലാണ് അമ്മയെ കാണാൻ മുംബൈയിൽ എത്തിയിരുന്നത്. ഭർത്താവ് 2013ൽ മരിച്ചശേഷം ഡ്രൈവറെയും വീട്ടുജോലിക്കാരിയെയും ഒഴിവാക്കി ഒറ്റയ്ക്കായിരുന്നു ആഷ സഹാനിയുടെ താമസം.
ഫ്ലാറ്റ് ദിവസങ്ങളായി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ആറു മാസം മുൻപ് പൊലീസിനെ വിവരം അറിയിച്ചിരുന്നതായി ഹൗസിങ് സൊസൈറ്റി അധികൃതർ പറയുന്നു. എന്നാൽ പൊലീസ് ഇതു നിഷേധിക്കുന്നു. അമ്മയെക്കുറിച്ച് വിവരം കിട്ടുന്നില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 24ന് ഓഷിവാര പൊലീസിന് ഓൺലൈൻ പരാതി നൽകിയിരുന്നതായി ഋതുരാജ് പറയുന്നു. ഇതുസംബന്ധിച്ച് പൊലീസിൽനിന്നു സ്ഥിരീകരണം ഇല്ല.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇയാൾ നേരിട്ടെത്തിയോ മുംബൈയിലെ ബന്ധുക്കളോ പരിചയക്കാരോ മുഖേനയോ അമ്മയെക്കുറിച്ച് അന്വേഷിക്കാതിരുന്നത് ദുരൂഹതയുണർത്തുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആഷ ഹൗസിങ് സൊസൈറ്റിയിലെ പ്രതിമാസത്തുക അവസാനമായി അടച്ചത്. അതു മുടങ്ങിയപ്പോൾ പലവട്ടം അന്വേഷിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടർന്നു പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് സൊസൈറ്റി അധികൃതർ പറയുന്നു. കൊലപാതക സാധ്യതയില്ലെന്നും അസ്ഥികൂടം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.