അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ കോട്ടയം കൊല്ലാട്, മരുതൂർ വീട്ടിൽ തങ്കച്ചന് (55) വയറ്റിൽ കുത്തേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കച്ചന്റെ നില അതീവ ഗുരുതരമാണ്. തങ്കച്ചന്റെ വീടിനു സമീപമുള്ള കണിയാംപൊയ്കയിൽ ജോൺസന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മറിയപ്പള്ളി സ്വദേശി രാജി(45), മകൾ അഞ്ജലി(20)യുമാണ് സംഭവത്തിൽ പിടിയിലായത്.
വധശ്രമത്തിനാണു കേസ് എടുത്തിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ തങ്കച്ചന്റെ കുടുംബവും രാജിയുടെ കുടുംബവും തമ്മിൽ വഴക്കുണ്ടായി. ഇതേ തുടർന്ന് രാജിയെയും മകളെയും വീട്ടിൽ നിന്ന് മാറ്റണമെന്ന് വീട് വാടകയ്ക്കു നൽകിയ അയൽവാസിയുടെ വീട്ടിലെത്തി തങ്കച്ചനും ഭാര്യയും ആവശ്യപ്പെട്ടു. ഇതിനുശേഷം തിരികെ വരുമ്പോൾ വഴിയിൽവച്ചാണ് തങ്കച്ചനെ രാജിയും അഞ്ജലിയും ചേർന്ന് കുത്തി വീഴ്ത്തിയതെന്നു പൊലീസ് പറയുന്നു. രാജി വെട്ടുകയും അഞ്ജലി വയറ്റിൽ കുത്തുകയുമായിരുന്നെന്നുമാണു തങ്കച്ചന്റെ മൊഴി. പൊലീസിന് മൊഴി നൽകി അധികം വൈകാതെ തങ്കച്ചൻ അബോധാവസ്ഥയിലായി.
തങ്കച്ചനെ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വലിയ രക്തക്കുഴൽ മുറിഞ്ഞ് വേർപെട്ട് രക്തം വാർന്ന നിലയിലായിരുന്നു. പാൻക്രിയാസിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിൽ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. എന്നാൽ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
രാജിയും മകളും നിരന്തരമായി വഴക്കുണ്ടാക്കുന്നതായി തങ്കച്ചന്റെ ഭാര്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തങ്കച്ചന്റെ കുടുംബത്തെയും രാജിയെയും സ്റ്റേഷനിലേക്ക് ഒത്തുതീർപ്പ് ചർച്ചയ്ക്കായി വിളിച്ചിരുന്നെങ്കിലും രാജി ചർച്ചയ്ക്ക് വന്നില്ലെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.ഭർത്താവുമായി വേർപിരിഞ്ഞ രാജി ആറുമാസം മുൻപാണ് ജോൺസന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കാനെത്തിയത്.
അഞ്ജലിയെക്കൂടാതെ ഒരു മകൾ കൂടി ഇവർക്കുണ്ട്. ഇൗ മകൾ ജോലി സംബന്ധമായി കേരളത്തിനു പുറത്താണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് രാജിയോടും മകളോടും വീട്ടിൽ നിന്ന് മാറണമെന്ന് ഉടമ പലതവണ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ പല അവധികൾ പറഞ്ഞ് താമസം മാറുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും വീട്ടുടമ പറഞ്ഞു.