ആലുവയിൽ പെട്രോൾ പമ്പിൽ നിന്ന് ആറരലക്ഷം രൂപ കവർന്ന കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പണം സൂക്ഷിച്ചിരുന്ന ലോക്കർ ആലുവ കാലടി റോഡുവക്കിലെ ഒഴിഞ്ഞ സ്ഥലത്തു നിന്ന് കണ്ടെടുത്തു. പെട്രോൾ പമ്പിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.
സിസി ടിവിയിൽ കുടുങ്ങിയവരെല്ലാം ക്യാൻവാസും ബർമുഡയും ധരിച്ച യുവാക്കൾ. അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇവർ ആലുവ പരിസരത്തുള്ളവരാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. പിന്നെ ഒട്ടും സമയം വൈകിയില്ല കുന്നത്തേരി സ്വദേശികളായ മിഷാൽ, എബിൻ, മുഹമ്മദ് റയിസ്, സഹൽ എന്നിവർ കുടുങ്ങി. എല്ലാവരെയും ആലുവയിലും ചുറ്റുവട്ടത്തു നിന്നുമായാണ് അറസ്റ്റ് ചെയ്തത്.
പണവും പണം സൂക്ഷിച്ചിരുന്ന ലോക്കറും കാലടി റോഡുവക്കിലെ പുറംപോക്കിൽ നിന്ന് കണ്ടെടുത്തു. മിഷാലാണ് മോഷണം ആസുത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു
പമ്പിന് പിന്നിലെ റോഡിലുടെ എത്തിയ സംഘം ജനലഴികൾ അറുത്ത് മാറ്റിയാണ് ഒാഫിസിനുള്ളിലെത്തിയത്. അവിടെ നിന്ന് പണം സൂക്ഷിച്ചിരുന്ന അറുപത് കിലോ ഭാരമുള്ള ലോക്കർ പുറത്തെത്തിച്ചു. തുടർന്ന് മിഷാലിന്റെ അച്ഛന്റെ വാഹനത്തിൽ കയറ്റിയ ലോക്കർ കാലടി റോഡിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു. പിന്നീടെത്തി പണം ഇവിടെ നിന്ന് മാറ്റാമെന്നാണ് കരുതിയിരുന്നത്. മോഷ്ടാക്കളെ പിടികൂടിയ സി.ഐ വിശാൽ ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് പാതിതോഷികം നൽകുമെന്ന് റൂറൽ എസ്പി എവി ജോർജ് അറിയിച്ചു