തിരുവനന്തപുരം വിളപ്പിൽശാലയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം കൂടുതൽ പേരിലേയ്ക്ക്. റൂറൽ എസ്പിയുടെ നിർദേശത്തെ തുടർന്ന് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം. അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും.
ക്രൂരപീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില വീണ്ടെടുത്താൽ മാത്രമെ വിശദമായ മൊഴിയെടുക്കാൻ സാധിക്കു. മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിൽ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. റിമാൻഡിൽ കഴിയുന്ന പെൺകുട്ടിയുടെ കാമുകനായിരുന്ന വിഷ്ണുസാഗർ,അയൽവാസി ശ്രീകല എന്നിവരുൾപ്പടെ അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിയിൽ അപേക്ഷ നൽകും.
ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ പെൺകുട്ടിയെ ദുരുപയോഗം ചെയ്തവരെകുറിച്ച് വ്യകത്മായ സൂചന ലഭിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മൊബൈൽ ക്യാമറയിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സീരിയൽ രംഗത്തുള്ള ഒരാളും പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.