കോഴിക്കോട് മുക്കത്ത് കഴിഞ്ഞദിവസം പതിനാലുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ സംഭവത്തിൽ മദ്രസ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി പൊലീസ്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതിയായ പരവൂർ സ്വദേശിയെ തേടി അന്വേഷണസംഘം കൊല്ലത്തെത്തി.
മുൻപരിചയമില്ലാത്തയാൾ മദ്രസയിലെത്തിയപ്പോൾ യാതൊരു പരിശോധനയുമില്ലാതെ താമസിക്കാൻ അനുവാദം നൽകി. കുട്ടികൾക്കൊപ്പം ഉറങ്ങാനനുവദിച്ചത് വീഴ്ചയാണ്. താമസിച്ച് പഠിക്കണമെന്ന താൽപര്യവുമായി എത്തിയ യുവാവ് അടുത്തദിവസം മടങ്ങിയതിന്റെ കാരണവും ചോദിച്ചറിഞ്ഞില്ല. രേഖകളും സൂക്ഷിച്ചില്ല. പീഡനമേറ്റതായി കുട്ടി വെളിപ്പെടുത്തിയിട്ടും ആശുപത്രിയിലെത്തിക്കാൻ താമസിച്ചുവെന്ന പരാതിയും പരിശോധിക്കുന്നുണ്ട്.
മദ്രസയുമായി ബന്ധമുള്ളയാൾ നിർദേശിച്ചിട്ടാണ് താനെത്തിയതെന്നാണ് റാഷിദെന്ന് പരിചയപ്പെടുത്തിയ ആൾ പറഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ മദ്രസയുമായുള്ള ബന്ധവും പരിശോധിക്കും. ബന്ധുക്കളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള കുട്ടിയിൽ നിന്നും പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. കുട്ടിയെ ഉപദ്രവിച്ച ശേഷം യുവാവ് കൊല്ലത്തേയ്ക്ക് മടങ്ങിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പരവൂർ സ്വദേശിയാണെന്നും വ്യക്തമായി. അന്വേഷണസംഘത്തിന് ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടൻ വലയിലാകുമെന്നും വടകര റൂറൽ എസ്പി അറിയിച്ചു.