പത്തനംതിട്ട അടൂരിൽ കെ.എ.പി ക്യാമ്പിൽ മലുദ്യോഗസ്ഥന്റെ മാനസീക പീഡനംമൂലം പൊലീസ് ട്രെയിനിയുടെ ആത്മഹത്യ ശ്രമം. കൈ ഞരമ്പ് മുറിച്ച പൊലീസ് ട്രെയിനിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ട്രെയിനിയെ ഭീഷണിപ്പെടുത്തി സംഭവം ഒതുക്കിതീർക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. എന്നാൽ കൈ മുറിഞ്ഞത്, വീണപ്പോൾ കുപ്പിച്ചില്ല് തറച്ചതാണെന്നാണ് മേലുദ്യോഗസ്ഥരുടെ വിശദീകരണം.
കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസ് ട്രയിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് ട്രയിനികളുടെ വിശ്രമസമയത്തായിരുന്നു പണിഷ്മെന്റ് എന്നനിലയിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം. വിശ്രമസയത്ത് ഒരുതരത്തിലുള്ള പ്രവൃത്തിയും ചെയ്യിക്കരുതെന്നാണ് ചട്ടം. റൂമിലെത്തിയ പൊലീസ് ട്രയിനി ശുചിമുറിയിൽക്കയറി കൈഞരമ്പ് മുറിച്ചാണ് അത്മഹത്യക്കൊരുങ്ങിയത്. മുറിവേറ്റ പൊലീസുകാരനെ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയശേഷം, ക്യാമ്പിലേയ്ക്ക് മടക്കി അയച്ചു. സംഭവം വിവാദമായതോടെ പരാതി നൽകുന്നതിൽ നിന്ന് പൊലീസ് ട്രെയിനിയെ പിന്തിരിപ്പിക്കാനാണ് ശ്രമം.
ഭീഷണിപ്പെടുത്തിയും പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ മേലുദ്യോഗസ്ഥരുടെ ശ്രമമുണ്ട്. ക്യാമ്പിലുള്ള മറ്റ് പൊലീസുകാരും സംഭവമറിഞ്ഞതിനാൽ അവരെ അനുനയിപ്പാക്കാനും നീക്കം നടക്കുന്നു. ട്രെയിനിയെ ആശുപത്രിയിൽകൊണ്ടുപോയ അംബുലൻസിലേയും ശചിമുറിയിലേയും രക്തക്കറ മേലുദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ഉടൻ നീക്കം ചെയ്തു. എന്നാൽ പൊലീസ് ട്രെയിനിയുടെ കൈ മുറിഞ്ഞത് വീണപ്പോൾ കുപ്പിച്ചില്ല് തറച്ചതാണെന്നാണ്് മേലുദ്യോഗസ്ഥരുടെ വിശദീകരണം.