കോട്ടയത്ത് ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായ സമയത്ത് സ്റ്റേഷനിൽ പൊലീസിന്റെ തൊപ്പി തലയിൽ വച്ച് സെൽഫിയെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. രാത്രി ഈസ്റ്റ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാരെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ ഡിവൈഎഫ്ഐ നേതാവ് മിഥുനെ പാർട്ടിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.
കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്.ഐ അനിൽകുമാർ, സിവിൽ പൊലീസ് ഒാഫീസർമാരായ വിനോദ്, ജയചന്ദ്രൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മരകത്ത് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മിഥുന്‍ കൂട്ടുകാർക്ക് അയച്ചു കൊടുത്ത ചിത്രം, ബിജെപി ജില്ലാ നേതൃത്വമാണ് പുറത്തുവിട്ടത്. സംഭവം വിദമായതോടെ ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ നിർദേശപ്രകാരം പൊലീസ് അന്വേഷണം നടത്തി. ഈസ്റ്റ് സ്റ്റേഷനിൽ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിൽ നിന്ന് കോട്ടയം ഡിവൈഎസ്പി മൊഴിയെടുത്തു.
ഇത് സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.പി നടപടി കൈക്കൊണ്ടത്. അതേസമയം ചിത്രം വ്യാപകമായി പ്രചരിച്ചതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലായി. തുടർന്ന് ജില്ലാ കമ്മറ്റിയോഗം വിളിച്ചുകൂട്ടുകയും മിഥുനെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. വധശ്രമമുൾപ്പെടെയ പതിനെട്ടോളം കേസുകളിൽ പ്രതിയായ അമ്പിളി എന്നു വിളിക്കപ്പെടുന്ന മിഥുൻ എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമാണ്.